കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിലെ അസ്വാരസ്യം കടുക്കുന്നു. എഐസിസി നിയോഗിച്ച നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് സംസ്ഥാനത്തേക്ക് വരാനിരിക്കെ രമേശ് ചെന്നിത്തല ഡൽഹിക്ക്. മഹാരാഷ്ട്ര പുനസംഘടന ചർച്ചയ്ക്കായാണ് ഡൽഹി സന്ദർശനം എന്നു പറയുമ്പോഴും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും കാണാൻ ശ്രമിച്ചേക്കും.
എഐ സി സി നിയോഗിച്ച നിരീക്ഷകർ വ്യാഴാഴ്ച ചേരാനിരിക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു മുൻപായി എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് അഭിപ്രായം തേടും. ഘടകകക്ഷി നേതാക്കളുടെയും നിലപാട് തേടും. നിരീക്ഷകർ ഡൽഹിയിൽ തിരിച്ചെത്തി വിവരങ്ങൾ ഖർഗെയെ അറിയിച്ച ശേഷമാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്ന് സീറ്റുകൾ നേടിയത് സി.പി.എം, ബി.ജെ.പി ഡീലിന്റെ ഭാഗമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. സുരേഷ് ഗോപിയെ വിജയിപ്പിച്ച് ലോക്‌സഭയിലേക്ക് അയച്ചതും ഈ ഡീലിന്റെ ഭാഗമാണ്. വളരെ നേരത്തെ കൃത്യമായ ധാരണയുണ്ടാക്കിയവർ കോൺഗ്രസിനെ കുറ്റം പറയേണ്ടതില്ലെന്നും അടൂർ പ്രകാശ് മനോരമ ന്യൂസിനോട് പറഞ്ഞു.