Image: AFP
യുഎസ്–ഇസ്രയേല്‍–ഇറാന്‍ യുദ്ധം മാറ്റമില്ലാതെ തുടരുന്നതിനിടെ അമേരിക്കയിലെ അതീവ തന്ത്രപ്രധാനയിടമായ സൈനിക കേന്ദ്രത്തിനു മുകളില്‍ ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വലിയ സുരക്ഷാ വീഴ്ചയായാണ് ഈ സംഭവത്തെ അമേരിക്ക നോക്കിക്കാണുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ താമസിക്കുന്ന വാഷിങ്ടണിലെ ഫോർട്ട് മക്നെയർ (Fort McNair) ബേസിന് മുകളിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഡ്രോണുകള്‍ കണ്ടെത്തിയത്.
എവിടെ നിന്നും ഏത് വഴി വന്ന ഡ്രോണുകളാണെന്ന് യുഎസ് ഇന്റലിജന്‍സിന് കണ്ടെത്താനായിട്ടില്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയും പെന്റഗണിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ താമസസ്ഥലവും സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും വെറും മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് വൈറ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്.
ഒന്നിലധികം ഡ്രോണുകളാണ് ഈ മേഖലയില്‍ കണ്ടെത്തിയത്. ഇതോടെ മാര്‍ക്കോ റൂബിയോയേയും ഹെഗ്സെതിനേയും ഉള്‍പ്പെടെ താമസം മാറ്റാനുള്ള ശ്രമവും നടന്നിരുന്നു. എന്നാലിതുവരെ ഉദ്യോഗസ്ഥര്‍ താമസം മാറിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം തന്നെ സ്ഥാനമൊഴിയുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഉൾപ്പെടെയുള്ള നിരവധി ട്രംപ് ഭരണകൂട ഉദ്യോഗസ്ഥർ ഈ മേഖലയിലെ സൈനിക താവളങ്ങളിലേക്ക് നേരത്തേ താമസം മാറിയിരുന്നു.
സുരക്ഷാവീഴ്ചയില്‍ ഇതുവരെ പ്രതികരിക്കാന്‍ പ്രസിഡന്റ് ട്രംപോ ഭരണകൂടമോ തയാറായിട്ടില്ല. ഒറ്റ രാത്രിയില്‍ തന്നെ നിരവധി ഡ്രോണുകള്‍ കണ്ടെത്തിയതോടെ മേഖലയിലെ സുരക്ഷ ശക്തമാക്കിയതിനൊപ്പം തിരിച്ചടികൾ ചർച്ച ചെയ്യുന്നതിനായി വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.