അമേരിക്കയെയും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെയും കടന്നാക്രമിച്ച് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി അമേരിക്ക ഇസ്ലാമാബാദിനെ ഉപയോഗിച്ച ശേഷം ടോയ്‌ലറ്റ് പേപ്പറിനേക്കാളും മോശമായി വലിച്ചെറിയുന്നുവെന്നാണ് ഖ്വാജ ആസിഫ് പറയുന്നത്. പാര്‍ലമെന്‍റിലാണ് ഖ്വാജയുടെ പ്രതികരണം.
അഫ്ഗാന്‍ വിഷയങ്ങളിലടക്കം 1999നു ശേഷം വീണ്ടും യുഎസുമായി കൈകോര്‍ക്കാന്‍ എടുത്ത തീരുമാനം മണ്ടത്തരമായിപ്പോയെന്നും രാജ്യത്തെ അധപതനത്തിലേക്ക്എത്തിച്ചുവെന്നും ഖ്വാജ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുത്തത് മതപരമായ കാര്യങ്ങള്‍ കൊണ്ടല്ലായിരുന്നുവെന്നും ഈ യുദ്ധങ്ങളെ ന്യായീകരിക്കാനായി പാക്കിസ്ഥാനിലെ വിദ്യാഭ്യാസ വ്യവസ്ഥ പോലും മാറ്റിപ്പണിയേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.
1980-കളിലെ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് വിരുദ്ധ യുദ്ധം യഥാർത്ഥത്തിൽ അമേരിക്കയുടെ ഭൗമരാഷ്ട്രീയത്തിനു വഴങ്ങിയായിരുന്നു. തങ്ങളുടേതല്ലാത്ത യുദ്ധങ്ങളില്‍ പോയി പങ്കെടുത്തതാണ് ഈ അസ്ഥിരതയ്ക്കും സാമൂഹികനാശത്തിനും കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാനെതിരായ യുദ്ധത്തില്‍പ്പോലും പാക്കിസ്ഥാന്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കായി ഒപ്പം നിന്നെങ്കിലും വാഷിങ്ടണ്‍ ഒടുവില്‍ പിന്‍മാറുന്ന കാഴ്ചയാണ് കണ്ടത്.
ഇതുമൂലം പാക്കിസ്ഥാന്‍ അക്രമത്തിലേയ്ക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തീവ്രവല്‍ക്കരണത്തിലേക്കും മാറ്റപ്പെട്ടുവെന്നും ഖ്വാജ വ്യക്തമാക്കുന്നു. നമ്മള്‍ക്കുണ്ടായ നഷ്ടങ്ങള്‍ നികത്താനാവില്ലെന്ന് പറഞ്ഞ ഖ്വാജ മറ്റുള്ളവര്‍ക്കായി ആടിയ പാവയായി പാക്കിസ്ഥാന്‍ മാറിയെന്നും പറയുന്നു.