നാടുകടത്തപ്പെട്ട വ്യക്തികളുടെ വിവരങ്ങളും വിരലടയാളങ്ങളും പരസ്പരം കൈമാറുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനവുമായി കുവൈത്തും യുഎഇയും. സംയുക്ത സുരക്ഷാ പദ്ധതി കരാറിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും സംരംഭം.
കുറ്റകൃത്യങ്ങളോ താമസ നിയമ ലംഘനങ്ങളോ നടത്തിയ ശേഷം മറ്റു രാജ്യങ്ങളിലെ അതിർത്തിയിലൂടെ വ്യക്തികള്‍ വീണ്ടും പ്രവേശിക്കുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് തുടക്കമായതോടെ ഇനി മുതൽ കുവൈത്തിൽനിന്ന് നാടുകടത്തപ്പെടുന്നവർക്ക് യുഎഇയിലേക്കോ തിരിച്ചോ പ്രവേശിക്കാനാകില്ല. പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിനും ഇത് വളരെയധികം സഹായിക്കും. ട്രാഫിക് പിഴകൾ അടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടുന്നതിനായി ട്രാഫിക് സംവിധാനങ്ങൾ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. വ്യാജ യാത്രാ രേഖകൾ ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിൽ പ്രവേശിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനാണ് നാടുകടത്തുന്ന രാജ്യം കുറ്റവാളികളുടെ വിവരങ്ങൾ അംഗരാജ്യങ്ങളുമായി പങ്കുവെക്കുന്നത്. നിലവിൽ ലഹരിമരുന്ന് കേസുകളിൽ നാടുകടത്തപ്പെട്ടവർക്ക് മാത്രമാണ് ജിസിസി വിലക്ക് ബാധകം. എന്നാൽ, പുതിയ പദ്ധതി നിലവിൽ വരുന്നതോടെ മറ്റ് കേസുകളിലെ നാടുകടത്തപ്പെട്ടവരെയും ഇത്തരത്തിൽ പ്രത്യേകമായി പരിഗണിക്കും. ഇതോടെ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏകോപനം കൂടുതൽ ശക്തമാകും. മേഖലയിലെ നിയമപരമല്ലാത്ത കുടിയേറ്റങ്ങൾക്ക് ഇതോടെ കടിഞ്ഞാണിടുമെന്നാണ് പ്രതീക്ഷ.