തീവ്ര ഇസ്‍ലാമിസ്റ്റായ അസിം മുനീര്‍ ഇന്ത്യയുമായി സമ്പൂര്‍ണ യുദ്ധം ആഗ്രഹിക്കുന്നതായി ഇമ്രാന്‍ ഖാന്‍റെ സഹോദരി അലീമ ഖാന്‍. ഇമ്രാന്‍ ഖാന്‍ ഇന്ത്യയോടും ബിജെപിയോടും സൗഹൃദം ആഗ്രഹിക്കുന്ന ആളാണെന്നും അലീമ സ്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അസിം മുനീര്‍ യാഥാസ്ഥിതിക മുസ്‍ലിമാണെന്നും തന്‍റെ സഹോദരന്‍ ലിബറലാണെന്നും അലീമ പറഞ്ഞു.
"അസിം മുനീർ ഒരു ഇസ്‍ലാമിസ്റ്റാണ്, ഒരു ഇസ്‍ലാമിക യാഥാസ്ഥിതികനാണ്. ഇക്കാരണത്താലാണ് ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നത്. ഇതാണ് ഇസ്‍ലാമില്‍ വിശ്വസിക്കാത്തവരുമായി യുദ്ധത്തിന് പ്രേരിപ്പിക്കുന്നത്'', മേയിലെ ഇന്ത്യ– പാക്ക് സംഘര്‍ഷത്തിന്‍റെ കാരണമായി അലീമ പറഞ്ഞു. 2023 മുതല്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍റെ മോചനത്തിനായി പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടല്‍ ശക്തമാക്കണമെന്നും അലീമ ആവശ്യപ്പെട്ടു.
ഇമ്രാന്‍ ലിബറലാണ്. ഇമ്രാന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുമായും ബിജെപിയുമായും സൗഹൃദത്തിലാകും. തീവ്രവാദിയായ അസിം മുനീര്‍ ഇന്ത്യയുമായി യുദ്ധമാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ ഇമ്രാന്‍റെ മോചനത്തില്‍ പാശ്ചാത്യ ലോകം ഇടപെടണമെന്നും അലീമ പറഞ്ഞു.
ഇമ്രാന്‍ മരിച്ചെന്നും പിന്നില്‍ അസിം മുനീറാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. വാര്‍ത്ത പരന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ സഹോദരിക്ക് അനുമതി നല്‍കിയിരുന്നു. സഹോദരി ഉസ്മ ഖാനാണ് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ടത്. ഇമ്രാന്‍ ജീവനോടെയുണ്ടെന്നും ഏകാന്ത തടവില്‍ കടുത്ത മാനസിക പീഡനം നേരിടുന്നെന്ന് സന്ദര്‍ശന ശേഷം ഉസ്മ പറഞ്ഞിരുന്നു.