സൗദി അറേബ്യയിൽ നിന്നുള്ള ഒരു ഇന്ത്യക്കാരന്റെ വിഡിയോ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ഇന്ദ്രജീത് എന്ന യുവാവിന്റെ വിഡിയോയാണ് വലിയ ചർച്ചയായത്. തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട് സൗദി അറേബ്യയിലെ മരുഭൂമിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും, ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും അപേക്ഷിച്ചാണ് യുവാവ് ഒട്ടകത്തെ മേയ്ക്കുന്ന വിഡിയോ പങ്കിട്ടത്.
തന്റെ പാസ്‌പോർട്ട് സ്‌പോൺസർ പിടിച്ചുവെച്ച് ക്രൂരമായ സാഹചര്യങ്ങളിൽ ഒട്ടകങ്ങളെ മേയ്ക്കാൻ നിർബന്ധിച്ചതായാണ് യുവാവ് കരഞ്ഞുകൊണ്ട് പറയുന്നത്. എന്നാൽ യുവാവിന്റെ അവകാശവാദം വ്യാജമാണെന്നാണ്, അന്വേഷണത്തിന് ശേഷം റിയാദ് പൊലീസ് പറയുന്നത്. സോഷ്യൽ മീഡിയയിൽ കൂടുതൽ റീച്ച് കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തൊഴിൽ ഉടമയും തൊഴിലാളിയും തമ്മിൽ പ്രശ്നമൊന്നുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബന്ധപ്പെട്ട വകുപ്പുമായി ചേർന്ന് ഇയാൾക്കെതിരെ നടപടികൾ സ്വീകരിച്ചതായും പൊലീസ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ ഉദ്യോഗസ്ഥരും ഇത് ഗൗരവത്തിലെടുക്കണമെന്ന് അയാൾ വിഡിയോയിൽ പറഞ്ഞിരുന്നു. റിയാദിലെ ഇന്ത്യൻ എംബസി യുവാവിനെപ്പറ്റി വിവരം ശേഖരിക്കുന്നുണ്ടെന്നാണ് വിവരം. സൗദി അറേബ്യയുടെ കിഴക്കൻ മേഖല പൊലീസ് സംഭവത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്. “തന്റെ രാജ്യത്തേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന പ്രവാസിയുടെ വിഡിയോയിലെ അവകാശവാദത്തിന് സാധുതയില്ല, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ തന്റെ അക്കൗണ്ടിലെ കാഴ്ചകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഇത് ബോധപൂർവം ചെയ്തതാണ്,” .