സിനിമ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍. ലഹരി മരുന്ന് ഉപയോഗമോ കടത്തോ ഉള്‍പ്പെടുന്ന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ സ്ക്രീനില്‍ നിയമപരമായ മുന്നറിയിപ്പ് നിര്‍ബന്ധമായി എഴുതിക്കാണിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. കോടതികളെ ഇകഴ്ത്തരുത്. അക്രമത്തെ മഹത്വവല്‍ക്കരിക്കരുതെന്നും മാര്‍ഗനിര്‍ദേശം. Also Read: 'ഇപ്പോഴാണ് സ്വന്തം നാടിന്റെ വില മനസിലാക്കുന്നത്, നന്ദി ഇന്ത്യന്‍ എംബസിയോടും സുരേഷ് ഗോപിയോടും'
ലഹരി മരുന്ന് ഉപയോഗിക്കുന്നതോ കടത്തുന്നതോ ആയ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെങ്കില്‍ 'നിയമവിരുദ്ധമായ ലഹരിമരുന്നുകൾ ആരോഗ്യം നശിപ്പിക്കുകയും ജയിൽവാസം ഉറപ്പാക്കുകയും ചെയ്യുന്നു. ലഹരിമരുന്നുകളോട് 'നോ' പറയുക എന്ന വാചകം സ്ക്രീനില്‍ എഴുതിക്കാണിക്കണം. മദ്യപാനം, ലഹരിമരുന്ന് ഉപയോഗം, പുകയില ഉപയോഗം എന്നിവയെ ന്യായീകരിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ രംഗങ്ങള്‍ പ്രദർശിപ്പിക്കാൻ പാടില്ല. അക്രമം ഉള്‍പ്പെടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെയും മഹത്വവൽക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്ന് സെന്‍സര്‍ബോര്‍ഡ് ഉറപ്പാക്കണം.
നിയമത്തോട് അവജ്ഞയോ കോടതികളെ ഇകഴ്ത്തിക്കാണിക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ ഉണ്ടാവരുത്. പീഡനം ഉള്‍പ്പെടെ സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ അവഹേളിക്കുന്ന രംഗങ്ങൾ പാടില്ല. പ്രമേയത്തിന് അനിവാര്യമാണെങ്കിൽ അത്തരം രംഗങ്ങൾ പരമാവധി കുറയ്ക്കണം. കുട്ടികളെ അക്രമസംഭവങ്ങളിൽ ഇരകളായോ കുറ്റവാളികളായോ കാണിക്കാന്‍ പാടില്ല. ശാരീരികവും മാനസികവുമായ പരിമിതികള്‍ ഉള്ളവരെ പരിഹസിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന ദൃശ്യങ്ങളും പാടില്ലെന്ന് മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.