സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ കേരളത്തില്‍ പുതിയ കേസെടുക്കാന്‍ വഴിതുറന്നു. ഇ.ഡി നല്‍കിയ കത്തിന്മേല്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാമെന്ന് എ.ജി നിയമോപദേശം നല്‍കി. ഇഡിയുടെ കത്തിലെ വിവരങ്ങൾ അന്വേഷണത്തിന് പര്യാപ്തമാണെന്നാണ് നിയമോപദേശം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി.വീണ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ നീക്കം. മെയ് 27-ന് നടത്തിയ പരിശോധനയിൽ ലഭിച്ച വിവരങ്ങളും ഡയറിയും ഹവാല ഇടപാട് സംബന്ധിച്ച ആരോപണങ്ങളും മുൻനിർത്തിയാണ് നീക്കം. Also Read: മമത പിന്തുണച്ച കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിൽ; ബംഗാളിൽ നാടകീയ രംഗങ്ങൾ
നേരത്തെ വിജിലൻസ് കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും റിപ്പോർട്ടിലുണ്ട്. എന്ത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സർക്കാരിന് തീരുമാനിക്കാം. വിജിലൻസ് അന്വേഷണത്തിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ആഭ്യന്തര വകുപ്പിലേക്ക് കൈമാറുന്ന നിയമോപദേശത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നാണ് നിയമോപദേശത്തിലെ നിലപാട്. വിജിലൻസ് അന്വേഷണത്തിനാണ് നിലവിൽ സാധ്യത. എന്നാൽ വിഷയം ഗൗരവമുള്ളതാണെന്ന് സർക്കാർ വിലയിരുത്തുന്ന സാഹചര്യത്തിൽ ക്രൈം ബ്രാഞ്ചിനെയോ പ്രത്യേക അന്വേഷണ സംഘത്തെയോ (എസ്‌ഐടി) അന്വേഷണത്തിന് നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. സിഎംആർഎൽ–എക്‌സാലോജിക് ഇടപാടിന് പുറമെ കോടിക്കണക്കിന് രൂപയുടെ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്. ഈ ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയിൽ വരും.
ടി.വീണയ്ക്കും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിനുമായി സിഎംആർഎൽ നൽകിയ 3.28 കോടി രൂപ പിണറായി വിജയന് നൽകിയ കൈക്കൂലിയാണെന്ന ആരോപണം ഇ.ഡി. കത്തിൽ ഉന്നയിച്ചിരുന്നു. അതേസമയം, പി.എ. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റിയാസ് വഴി എത്തിയ പണം ഹവാല ഇടപാടിലൂടെ ദുബായിലേക്ക് അയച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ടെന്നും ഈ മൊഴി കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇ.ഡി. വ്യക്തമാക്കിയിരുന്നു.
ഇടപാടുകൾക്ക് പിന്തുണ നൽകുന്നതായി കരുതുന്ന ടി.വീണയുടേതെന്ന് പറയപ്പെടുന്ന ഡയറിക്കുറിപ്പുകളും ഇ.ഡി. നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാർശയോടെയാണ് ഇ.ഡി. കത്ത് നൽകിയതെന്നാണ് വിവരം. സർക്കാർ നിയമോപദേശം പരിശോധിച്ചശേഷം അന്വേഷണ ഏജൻസിയെ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.
അതേസമയം, ഇഡിയുടെ ഹവാല ഇടപാട് ആരോപണത്തില്‍ പി എ മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഫ്യൂച്ചര്‍ ബിസിനസ് എന്നാണ് റിയാസ് വിശദീകരിച്ചത്. വീണയുടെ ഫ്യൂച്ചര്‍ ബിസിനസിനെപ്പറ്റി റിയാസ് പാര്‍ട്ടിയെ അറിയിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് അറിയേണ്ട കാര്യമില്ല . പാര്‍ട്ടി അംഗങ്ങളുടെ ബിസിനസ് മാത്രം പാര്‍ട്ടി അറിഞ്ഞാല്‍ മതി, ബന്ധുക്കളുടേത് അറിയേണ്ടതില്ല . വീണ പാര്‍ട്ടി അംഗമല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.