മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച് നടി മമിത ബൈജുവിന്റെ തേരോട്ടം. മലയാളസിനിമയില്‍ തരംഗം സൃഷ്ടിക്കുന്ന പുതിയ ‘എം’(M) എന്ന വിശേഷണം ഇതിനോടകം തന്നെ ഈ ഭാഗ്യനായിക നേടിക്കഴിഞ്ഞു. അതായത് മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം തരംഗം സൃഷ്ടിക്കുന്ന പുതിയ എം എന്നാണ് മമിതയെ വിശേഷിപ്പിക്കുന്നത്. ഈ വര്‍ഷം മാത്രം അഭിനയിച്ച മൂന്ന് ചിത്രങ്ങളാണ് ആഗോളതലത്തില്‍ 200 കോടിയിലധികം കളക്ഷൻ നേടി വെട്ടിത്തിളങ്ങുന്നത്. ഈ വര്‍ഷം ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന ഏക നടി കൂടിയാണ് മമിത.
Also Read: നടി മമിത ബൈജു ആശുപത്രിയിൽ; പൂര്‍ണവിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍.
വിജയ് നായകനായ ‘ജനനായകൻ’, സൂര്യ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ വമ്പന്‍ ഹിറ്റുകൾക്ക് പിന്നാലെയാണ് മമിതയുടെ ഏറ്റവും പുതിയ റിലീസായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റും’ ഈ ക്ലബ്ബിലേക്ക് എത്തിച്ചേരുന്നത്. റിലീസ് ചെയ്ത് വെറും 11 ദിവസത്തിനുള്ളിലാണ് 200 കോടി ക്ലബ്ബിലേക്ക് ഈ ‘കുടുംബയൂണിറ്റ്’ ഇടംപിടിച്ചത്. കൂടാതെ ധനുഷിനൊപ്പമെത്തിയ ത്രില്ലർ ചിത്രം ‘കാര’യും ഈ വർഷം 100 കോടി കളക്ഷൻ നേടിയിരുന്നു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള ജനനായകനില്‍ അദ്ദേഹത്തിന്റെ വളർത്തുമകളായെത്തുന്ന 'വിജയലക്ഷ്മി' എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചത്. ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം നേടിയിരുന്നു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആൻഡ് സൺസില്‍ സൂര്യയ്ക്കൊപ്പം 20കാരിയായ കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചത്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-നാണ് തിയേറ്ററുകളിലെത്തിയത്. 13 വയസ് പ്രായവ്യത്യാസമുള്ള പ്രണയിതാക്കളായാണ് നിവിനും മമിതയും എത്തുന്നത്. നിവിന്‍ പോളി കഥാപാത്രം ജസ്റ്റിനും, മമിതയുടെ കഥാപാത്രമായ ആഷ്‌ലിയും തമ്മിലുള്ള പ്രണയവും തമാശകളുമാണ് ചിത്രത്തിന്റെ പ്രമേയം. 30 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം വലിയ പ്രേക്ഷകപ്രശംസ നേടി കുതിക്കുകയാണ്. നിവിന്‍ പോളിക്കും കരിയര്‍ ബെസ്റ്റ് സമയമെന്നാണ് വിലയിരുത്തല്‍ .‘സർവം മായ’ യുടെ ആഗോള കളക്ഷൻ മറികടന്ന് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായി ഇത് മാറുകയാണ്. ചിത്രം 300 കോടി ക്ലബ്ബിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.