നടി സുകുമാരിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സംവിധായകന്‍ വിനയന്‍. ആകാശഗംഗയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടൊരു ഓര്‍മകുറിപ്പിലാണ് വിനയന്‍റെ വാക്കുകള്‍. സുകുമാരിച്ചേച്ചിയുടെ അന്ത്യം അവിശ്വസനീയമായിരുന്നുവെന്നും പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ എന്നും വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Also Read: 'വിദ്വേഷം വിളമ്പാൻ ഇറങ്ങിയവർ അത് സ്വയം ഇലയിട്ട് തിന്ന് തൃപ്തിപ്പെടുക'; വിമര്‍ശകരുടെ വായടപ്പിച്ച് ഷേർഷാ
'എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ചേച്ചി ജീവിതാവസാന കാലത്ത് വളരെ ഏറെ ദുഖിതയായിരുന്നു. പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?' എന്നാണ് വിനയന്‍ കുറിച്ചത്.
ആകാശഗംഗയുടെ ഷൂട്ടിങ് ഓര്‍മകളെ പറ്റിയുള്ള കുറിപ്പിലാണ് വിനയന്‍റെ വാക്കുകള്‍. 1998 ല്‍ ഷൂട്ടിങ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യമായ നടിയെ കണ്ടെത്തുന്നത്. ആരും ശരിയാകാതെ വന്ന് ഷൂട്ടിങ് നിർത്തിവയ്ക്കുമെന്ന ഘട്ടത്തിൽ സുകുമാരിച്ചേച്ചിയാണ് മയൂരി എന്ന നടിയെ പരിചയപ്പെടുത്തിയതെന്നും വിനയന്‍ പറഞ്ഞു. മറ്റു സിനിമകളുടെ നിർണായക സമയങ്ങളിലും സുകുമാരിച്ചേച്ചി സഹായിച്ചിട്ടുണ്ടെന്നും ചേച്ചി സെറ്റിലുണ്ടങ്കിൽ അതൊരു എനർജി ആണെന്നും വിനയന്‍ കുറിച്ചു.
Also Read: അല്ലു അര്‍ജുന്‍റെ വില്ലനായി വില്‍ സ്മിത്ത്; ഞെട്ടിക്കുമോ രാക്ക?
ഗംഗയുടെ വേഷം ചെയ്ത മയൂരി 2005 ൽ 23-ാം വയസിൽ സ്വയം ജീവനൊടുക്കി എന്നത് ഞെട്ടലോടെയാണ് കേട്ടത്. വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. അതുപോലെ സുകുമാരിച്ചേച്ചിയുടെ അന്ത്യവും തനിക്ക് അവിശ്വസനീയമായിരുന്നു എന്നും വിനയന്‍ എഴുതി.
2013 മാര്‍ച്ച് 26 നാണ് തന്‍റെ 72-ാം വയസില്‍ സുകുമാരി അന്തരിച്ചത്. ചെന്നൈയിലെ ഗ്ലോബൽ ആശുപത്രിയിൽ വൈകിട്ട് അഞ്ചിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഫെബ്രുവരി 27ന് വീട്ടിലെ പൂജാമുറിയിൽ വിളക്കു തെളിക്കുമ്പോൾ തീ പടർന്നുണ്ടായ പൊള്ളലിനെത്തുടർന്ന് ഒരു മാസമായി അത്യാസന്ന വിഭാഗത്തിലായിരുന്നു. പൊള്ളലേറ്റ ഭാഗത്തെ കോശങ്ങൾ നീക്കം ചെയ്യാനുള്ള പ്രത്യേക ശസ്‌ത്രക്രിയയ്‌ക്കിടെയായിരുന്നു മരണം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത ‘മുംബൈ പൊലീസ്’ എന്ന ചിത്രത്തിൽ രണ്ടു ദിവസം അഭിനയിച്ചശേഷം ചെന്നൈയിലെ വീട്ടിലെത്തിയപ്പോഴാണു പൊള്ളലേറ്റത്.