തന്‍റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി കണ്ടന്‍റ് ക്രിയേറ്ററും നടനുമായ അഖില്‍ ഷാ. ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് വിഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നതെന്നും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടെന്നും അഖില്‍ പറഞ്ഞു. മറ്റ് ഇന്‍ഫ്ളുവന്‍സര്‍മാരുടേയും നടന്മാരുടേയും വിഡിയോകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ അഖില്‍ പറഞ്ഞു. 

'എന്‍റെ തുണ്ട് ലീക്കായി, നിങ്ങൾ കണ്ടാ. ഞാൻ കണ്ടു പൊളി സാധനം. ഞാൻ കാണുക മാത്രമല്ല, മലപ്പുറം സൈബർ സെല്ലിൽ പോയി അവിടുത്തെ സാറുന്മാർക്കും കാണിച്ച് കൊടുത്തു. അവർക്കും ഇഷ്ടമായി. ഭൂരിഭാ​ഗം ക്രിയേറ്റർമാരുടേയും ഇൻഫ്ലുവൻസേഴ്സിന്റേയും അഭിനേതാക്കളുടേയും അതായത് ആണുങ്ങളുടെ വിഡിയോകൾ വരും ദിവസങ്ങളിൽ ലീക്കാവും. എന്‍റേത് ലീക്കായി ഇനി നിങ്ങളുടേതും ലീക്കാവും. എങ്ങനെ ആണെന്നല്ലേ. ടെല​ഗ്രാമിൽ ഒരു ​ഗ്രൂപ്പുണ്ട്. പേര് ലിസ്റ്റ് എന്നാണ്. ഈ ​ഗ്രൂപ്പിൽ ഭൂരിഭാ​ഗം പേരുടേയും മോർഫ് ചെയ്ത ഫോട്ടോകളുണ്ട്. ഇവരത് പൈസയ്ക്ക് ആണ് കൊടുക്കുന്നത്. ഫോട്ടോയ്ക്ക് ഇത്ര റേറ്റും, വിഡിയോയ്ക്ക് അതിന്റെ ക്വാളിറ്റിയും കാര്യങ്ങളും നോക്കിയും ആണ് പൈസ ഈടാക്കുന്നത്. അതായത് ആൾക്കാരുടെ ഫോട്ടോസ് മോർഫ് ചെയ്ത് പൈസയ്ക്ക് വിൽക്കുന്നു. 

ഇതിന്‍റെ പിന്നിൽ വലിയൊരു ടീം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ട് വർഷം മുൻപ് ട്വിറ്ററിൽ വിഡിയോസ് ചെയ്യുന്നൊരു പോൺ ആക്ടർ ഉണ്ടായിരുന്നു. പുള്ളി ​ഗെസസ് ദ സെലിബ്രിറ്റി എന്ന് പറഞ്ഞൊരു ഫോട്ടോ പങ്കിട്ടിരുന്നു. അതിൽ കുറേപേർ എന്റെ പേര് കമന്റ് ചെയ്തിരുന്നു. പുള്ളിയുടെ കൂടെ ഉള്ളത് ഞാനാണെന്ന്. അതിൽ ആ പയ്യന്റെ മുഖം പോലും കാണാൻ പറ്റുന്നില്ല. അത് വച്ചാണ് ആളുകൾ കമന്റ് ചെയ്തത്. അത് ഞാൻ കാര്യമാക്കി എടുത്തില്ല. ആ വിഡിയോയും എന്റെ മോർഫ് ചെയ്ത വിഡിയോയ്ക്ക് ഒപ്പം പ്രചരിക്കുന്നുണ്ട്. മുൻപ് എനിക്ക് സബ്സ്ക്രിപ്ഷൻ ഉണ്ടായിരുന്നു. അതിന് വേണ്ടി ഞാൻ ഇട്ട കുറച്ച് ഫോട്ടോകളാണ് ഇത്.

എനിക്ക് ഇപ്പോൾ ഭയങ്കര നെ​ഗറ്റിവിറ്റി ഉണ്ട്. ഞാൻ രാഷ്ട്രീയവും മതവും പറയുന്നത് കൊണ്ടാണത്. മുൻപ് ഒരു വിഡിയോ ലീക്കാക്കിയിരുന്നു. അന്നും സൈബർ സെല്ലിൽ പരാതി കൊടുത്ത് റിമൂവും ചെയ്തു. ബോഡി കൗണ്ട് ഒക്കെ പറയുന്നൊരു ഓഡിയോ ആയിരുന്നു അത്. ഇങ്ങനെ ചെയ്യുന്നവരോട് ഞാൻ എന്താണ് പറയേണ്ടത്. എന്നെ തളർത്താനും വിഡിയോ ചെയ്യുന്നത് അവസാനിപ്പിക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ ഇതിലൊന്നും ഞാൻ തളരില്ല. നിയമത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. പരാതി കൊടുത്തിട്ടുണ്ട്. ഇതിന്റെ പിന്നിൽ ആരാണെന്ന് എനിക്കറിയണം. ഞാൻ മാത്രമല്ല, ഒരുപാട് ക്രിയേറ്റർമാരുണ്ട്. എന്റെ ലൈഫ് വച്ചിട്ടാണ് കളിക്കുന്നത്. ഇവന്മാരെ മുളയിലെ നുള്ളണം. മനക്കട്ടി ഇല്ലാത്തൊരാളായിരുന്നുവെങ്കിൽ ഇതെങ്ങനെ ഫേയ്സ് ചെയ്യുമായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയും? എന്ത് വിശ്വസിച്ചാണ് ഇൻസ്റ്റാ​ഗ്രാമിൽ നമ്മുടെ അമ്മയുടേയും പെങ്ങന്മാരുടേയും ഫോട്ടോസ് ഇടുക? കേരള പൊലീസും സൈബർ സെല്ലും ഇത് ​ഗൗരവമുള്ള കേസായി എടുക്കുമെന്ന് ഞാൻ ഉറപ്പ് വിശ്വസിക്കുന്നു,' അഖില്‍ ഷാ പറഞ്ഞു. 

ENGLISH SUMMARY:

Content creator and actor Akhil Shah has filed a complaint with the cyber cell after discovering that his morphed images and fake videos are being circulated in a Telegram group named "List". He warned that similar morphed content and videos targeting male influencers, actors, and content creators are being sold for money based on quality. Akhil noted that he faces severe negativity due to his political and religious commentary, but stated that these tactics will not break his resolve. Expressing deep concern over digital safety, he questioned how families can safely share photos on social media and urged the Kerala Police to take strict action against the syndicate behind the racket.