അമ്മ സംഘടനയിലെ പവര്‍ ഗ്രൂപ്പിനെതിരെയുള്ള പ്രസ്താവനകളിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും ശ്വേതാ മേനോന് രൂക്ഷമായ മറുപടിയുമായി നടി ഉഷ. അമ്മയുടെ ഫണ്ടില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന ശ്വേതാ മേനോന്‍ കുറ്റാരോപിതയാണെന്നും സംഘടനയുടെ തലപ്പത്തിരിക്കാന്‍ ഒരു യോഗ്യതയും നടിക്കില്ലെന്നും ഉഷ പറഞ്ഞു. ശ്വേതാ മേനോനെ മഹാഭാരതത്തിലെ അഭിമന്യുവുമായി താരതമ്യം ചെയ്താണ് ഉഷ ശ്വേതക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം– ‘ഝാൻസി റാണി ചമയാതെ അടർക്കളത്തിലെ അഭിമന്യു ...... "ഞാൻ ഉള്ളപ്പോൾ കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല" എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ. നിങ്ങൾ തലപ്പത്ത് നിന്ന് ഇറങ്ങി പോകണം എന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങൾ അവതരിപ്പിച്ച(കള്ള) കണക്കും റിപ്പോർട്ടും സംഘടനയിലെ അംഗങ്ങൾക്ക് സ്വീകാര്യമല്ലാതെ വന്നപ്പോൾ, നിവൃത്തിയില്ലാതെ നിങ്ങൾക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു . അതാണ് സത്യം . ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങൾ അംഗങ്ങൾക്ക് അതറിയാം. അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്??? ഇരുപത്തിയേഴാം തീയതി ഞങ്ങൾ തിരുത്തി കൊള്ളാം. അമ്മയുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാൻ ഇവിടെ അംഗങ്ങൾക്കറിയാം. കുറ്റാരോപിതരായ അംഗങ്ങൾ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെ നിങ്ങൾ എന്തിനാണ് അതോർത്ത് വേവലാതിപ്പെടുന്നത്. പിന്നെ ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങൾ തന്നെയാണ്. അമ്മയുടെ ഫണ്ടിൽ തിരിമറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങൾക്കെതിരെ ഉള്ളത്. അപ്പോൾ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കല്ലേ അഭിമന്യു ... എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനിൽക്കാൻ സാധിക്കും?. ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. അതോർക്കുന്നത് നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടർകളത്തിലെ അഭിമന്യു.’ എന്നാണ് ഉഷ കുറിച്ചത്.
മുന്‍പ് മാല പാർവതിയും അൻസിബ ഹസനും ഉള്‍പ്പെടെ അമ്മയില്‍ നിന്നുമുള്ള ഒരു സംഘം നടിമാര്‍ മുന്‍പ് ശ്വേതക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. മാലാ പാർവതി, ഉഷ ഹസീന, അൻസിബ ഹസൻ, മായാ വിശ്വനാഥ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ആക്ഷേപങ്ങള്‍ അക്കമിട്ട് നിരത്തിയത് . ഭരണസമിതി ഗുരുതരമായ സമ്പത്തിക ക്രമക്കേട് നടത്തി. രാഷ്ട്രീയ അജന്‍ഡ കള്‍ നടപ്പാക്കാനും സമിതി ശ്രമിച്ചെന്ന് അവര്‍ ആരോപിച്ചു.
ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ശ്വേത മേനോന്‍ രംഗത്തുവന്നിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും പിന്തുണ തനിക്കുന്നുണ്ടെന്ന് ശ്വേത മേനോന്‍ പറഞ്ഞു. നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഇരുവരും പറഞ്ഞെന്നും ശ്വേത മേനോന്‍ എഫ്ബി പോസ്റ്റില്‍ കുറിച്ചു.