ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം. ഒരുകാലത്ത് ഹേമമാലിനിയെ അറിയപ്പെട്ടിരുന്നത് ഇങ്ങനെയാണ്. ഇപ്പോഴിതാ, ആ വാദങ്ങള്‍ തെറ്റാണെന്ന് പറയുകയാണ് ഹേമമാലിനി തന്നെ. പണ്ടുകാലത്തെ നടിമാര്‍ക്ക് വലിയ പ്രതിഫലം ഒന്നും കിട്ടിയിരുന്നില്ലെന്നും നിര്‍മാതാക്കള്‍ എത്ര തുകയാണോ കവറിലിട്ടു തരുന്നത് അതാണ് സ്വീകരിച്ചിരുന്നതെന്നും താരം വെളിപ്പെടുത്തി. ഹിന്ദി റഷ് എന്ന പോഡ്കാസ്റ്റ് ഇന്റർവ്യൂവിൽ ആണ് അവർ പ്രതിഫലത്തെ പറ്റി പറഞ്ഞത്.
ഹേമമാലിനിയുടെ വാക്കുകളിങ്ങനെ, ഇല്ല, ഒരിക്കലുമില്ല. അത് ആരാണ് പറഞ്ഞത്? അന്ന് ഞങ്ങൾക്ക് വളരെ ചെറിയ തുകയാണ് ലഭിച്ചിരുന്നത്. അത്രയൊന്നും അവർ തന്നിരുന്നില്ല. സംവിധായകരും നിർമാതാക്കളും എന്നെ വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ഞാൻ ഒരിക്കലും പണത്തിന് വേണ്ടിയല്ല ജോലി ചെയ്തത്. പ്രശസ്തി കൂടുന്നതിനനുസരിച്ച് പ്രതിഫലം കുറച്ച് കൂട്ടുമായിരുന്നു, അത്ര മാത്രം. ഇന്നത്തെ താരങ്ങൾക്ക് ലഭിക്കുന്നതുപോലുള്ള വമ്പൻ പ്രതിഫലം എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. അതിന്റെ ഒരു ചെറിയ പങ്കുപോലും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല. താൻ ഒരിക്കലും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നടിയായിരുന്നില്ല. അത്തരം അവകാശ വാദങ്ങൾക്ക് യാതൊരു അർഥവുമില്ല. അന്ന് തന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അമ്മയായിരുന്നു, നിർമാതാക്കളോടു അവർ വളരെ ഉദാരമതിയായിരുന്നു. ഒരു ചെറിയ കവറിൽ എന്ത് തുക തന്നാലും ഭിക്ഷ സ്വീകരിക്കുന്നത് പോലെ അത് ഞങ്ങൾ വാങ്ങിയിരുന്നു.
പക്ഷേ അന്നു അഭിനയിച്ച സിനിമകളിലൂടെ നേടിയ അംഗീകാരവും സ്‌നേഹവും, യഥാർഥത്തിൽ കിട്ടിയ പണത്തേക്കാൾ വിലപ്പെട്ടതാണ്. അതിനു വേറൊരു മൂല്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 2020 ൽ പുറത്തിറങ്ങിയ ഷിംല മിർച്ചി എന്ന ചിത്രത്തിലാണ് ഹേമമാലിനി അവസാനമായി അഭിനയിച്ചത്.