അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതികരണവുമായി രേണു സുധി. തന്റെ മനസിന് കാൻസറില്ലെന്നും ശരീരത്തെ ബാധിച്ചത് നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയ കാൻസറല്ലെന്നും രേണുസുധി എഴുതി. തനിക്ക് കാന്‍സറില്ലെന്നും അഭിനയമാണെന്നും പറയുന്നവര്‍ക്കാണ് രേണുവിന്‍റെ മറുപടി. കഴിഞ്ഞ ദിവസം മകനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചു ചെയ്ത വിഡിയോക്ക് പിന്നാലെയായിരുന്നു ഇത്തര കമന്‍റുകള്‍.
അല്‍പം രോക്ഷത്തോടെയാണ് േരണു സുധി വിഡിയോയില്‍ പ്രതികരിച്ചത്. ഈ വിഡിയോ വൈറലായതോടെ രേണു സുധിക്ക് കാന്‍സറില്ലെന്നും അഭിനയമാണെന്നും പറഞ്ഞായിരുന്നു കമന്‍റുകള്‍. 'നഷ്ടപ്പെട്ട ഓർമ്മയും ശബ്ദവും ആരോഗ്യവും നിമിഷനേരം കൊണ്ട് തിരിച്ചു കിട്ടി', 'മികച്ച അഭിനയം' എന്നിങ്ങനെയായിരുന്നു വിഡിയോയ്ക്ക വന്ന കമന്‍റുകള്‍. ഇത്തരം ആക്ഷേപങ്ങള്‍ക്കെതിരെയാണ് രേണു സുധി ഇന്‍സ്റ്റയില്‍ പ്രതികരിച്ചത്. തലയില്‍ നിന്നും മുടി കൊഴിയുന്നതും രേണു സുധി വിഡിയോയില്‍ കാണിക്കുന്നുണ്ട്.
'എനിക്ക് കാൻസർ ഇല്ല എന്ന് പറയുന്നവരോട്... അതെ, എന്റെ മനസ്സിന് കാൻസർ ഇല്ല, പക്ഷേ ശരീരത്തിന്... നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയൊരു കാൻസറല്ല എന്റെ ശരീരത്തെ പിടികൂടിയിരിക്കുന്നത്. മുടിയിൽ ഒന്ന് തൊട്ടാൽ മതി, അത് കയ്യിലേക്ക് കൊഴിഞ്ഞുവീഴുകയാണ്' എന്നാണ് വിഡിയോയ്ക്ക് തലക്കെട്ടായി എഴുതിയിരിക്കുന്നത്. കാന്‍സര്‍ രോഗബാധിതയായ രേണു സുധി കീമോ ചികില്‍സയ്ക്കായി മുടിമുറിച്ചിരിക്കുകയാണ്.
രേണുവിനെ കാണാന്‍ സുധിയുടെ മകന്‍ കിച്ചു (രാഹുല്‍ ദാസ്) എത്താത്തതിനെ പറ്റിയായിരുന്നു നേരത്തെ വിവാദം. ഇതിന്‍റെ കാരണം വെളിപ്പെടുത്തി കിച്ചു വിഡിയോ ചെയ്തിരുന്നു. ഇതിനു മറുപടിയായി രേണു സുധിയും രംഗത്തെത്തി. സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോകൾ കണ്ടതോടെ രേണു എന്ന അധ്യായം അവസാനിച്ചെന്ന് കിച്ചു വിഡിയോയില്‍ പറഞ്ഞു. താന്‍ മരിച്ചാലും ശവം കാണാന്‍ കിച്ചു വരേണ്ടെന്നായിരുന്നു രേണു സുധിയുടെ ഇതിനോടുള്ള പ്രതികരണം.