താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിയെക്കാള്‍ അടുത്ത മാസം ചേരുന്ന ജനറല്‍ ബോഡിക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ മനോരമ ന്യൂസിനോട്. സംഘടനയ്ക്കുള്ളിലെ കാര്യങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കേള്‍ക്കണം. സ്ത്രീ തലപ്പത്ത് വന്നാല്‍ പൊതുവേ ഒരു ബഹുമാനക്കുറവുണ്ട്. സംഘടനയ്ക്കുള്ളിലെ ആശയവിനിമയത്തില്‍ ചില ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും അമ്മ പ്രസിഡന്റ് പറഞ്ഞു.
അമ്മയിലെ പ്രശ്നങ്ങളില്‍ പരസ്യമായൊരു പ്രതികരണത്തിനില്ലെന്നും, എല്ലാ കാര്യങ്ങൾക്കും കൃത്യമായ മറുപടി വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ നൽകുമെന്നും പ്രസിഡന്റ് ശ്വേതമേനോന്‍ വ്യക്തമാക്കി. ആദ്യ യോഗം മുതൽ നടന്ന എല്ലാ കാര്യങ്ങളുടെയും ശബ്ദരേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈവശമുണ്ടെന്നും, അംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സാധിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
വ്യക്തിപരമായ താല്‍പര്യങ്ങൾ മാറ്റിവെച്ച് അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട സംഘടനയിൽ ഇപ്പോൾ ആശയവിനിമയത്തിന്റെ അഭാവമാണ് പ്രധാന പ്രശ്നമെന്നും വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഈ വിഷയങ്ങളെല്ലാം വിശദമായി ചർച്ച ചെയ്യുമെന്നും നിലവിലെ പ്രതിസന്ധികൾക്ക് അവിടെ പരിഹാരം കാണുമെന്നും ശ്വേത മേനോന്‍ പറഞ്ഞു.