തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. തിരഞ്ഞെടുപ്പിന് ശേഷം മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ചതിലും വിജയ്‍യെ അഭിനന്ദിച്ചില്ല എന്ന വിമര്‍ശനങ്ങളോടുമാണ് രജനി പ്രതികരിച്ചത്. ചെന്നൈയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് രജനീകാന്ത് വിവാദങ്ങളെ പറ്റി സംസാരിച്ചത്. വിവാദങ്ങളോട് സംസാരിച്ചില്ലെങ്കില്‍ അത് സത്യമാണെന്ന് ധരിക്കുമെന്നും രജനി പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം സ്റ്റാലിനെ കണ്ടതില്‍ പലരും വിമര്‍ശിക്കുന്നുണ്ട്. ഞങ്ങളുടെ സൗഹൃദം രാഷ്ട്രീയത്തിന് അപ്പുറമാണ്. സ്റ്റാലിന്‍ കൊളത്തൂരില്‍ തോറ്റതില്‍ സങ്കടമുണ്ടെന്നും രജനികാന്ത് പറഞ്ഞു. ടിവികെ ഭൂരിപക്ഷം നേടിയതിന് ശേഷം വിജയ്‍യെ അഭിനന്ദിച്ചില്ല എന്ന വിമര്‍ശനത്തെയും രജനി തള്ളി. താൻ എക്സിലൂടെ വിജയ്‌ക്ക് ആശംസകൾ നേർന്നിരുന്നവെന്നും രജനി പറഞ്ഞു.
'അനാവശ്യമായി സംസാരിക്കാൻ രജനി വിലകുറഞ്ഞവനോ നിലവാരമില്ലാത്തവനോ ആയ വ്യക്തിയല്ല. വിജയ് മുഖ്യമന്ത്രിയാകുന്നുവെന്ന വാര്‍ത്ത ഞെട്ടിച്ചു. വിജയിച്ച ഉടനെ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഞാന്‍ രാഷ്ട്രീയത്തില്‍ ഇല്ല, പിന്നെന്തിനാണ് അദ്ദേഹത്തോട് അസൂയ തോന്നേണ്ടത്. ഒരുപക്ഷേ കമല്‍ ഹാസന്‍ മുഖ്യമന്ത്രിയാകുന്നെങ്കില്‍ എനിക്ക് അസൂയ വന്നേനെ' എന്ന് അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. താനും വിജയും തമ്മില്‍ 25 വയസിന്‍റെ വ്യത്യാസമുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതില്‍ ഭംഗിയുണ്ടാകില്ലെന്നും രജനി കൂട്ടിച്ചേര്‍ത്തു.
വിജയ്‍യുടെ കാര്യത്തിൽ സന്തുഷ്ടനാണെന്നും അദ്ദേഹത്തില്‍ ഒരുപാട് പ്രതീക്ഷകളുണ്ടെന്നും രജനി പറഞ്ഞു. 2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.