മഴവില്‍ മനോരമയുടെ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ സ്റ്റാന്റപ്പ് ചെയ്ത് വൈറലായ താരമാണ് ഗംഗ മീനാക്ഷി. ഇന്‍സ്റ്റഗ്രാം പേജിലൂടെ ചെയ്യുന്ന റിയാക്ഷന്‍ വിഡിയോകളും വൈറലാണ്. അച്ഛന്‍ മനോജും അമ്മ രാജലക്ഷ്മിയും ഗംഗയുടെ വിഡിയോയില്‍ എത്താറുണ്ട്. റീലിലെ ഹാപ്പി ലൈഫിനപ്പുറം കഴിഞ്ഞ കാലത്ത് അനുഭവിച്ച ദുരിതങ്ങള്‍ തുറന്നുപറയുകയാണ് ഗംഗയുടെ അമ്മ രാജലക്ഷ്മി. മനോജ് തന്‍റെ മൂന്ന് മക്കളുടേയും അച്ഛനല്ലെന്നും തങ്ങളെ ഏറ്റെടുക്കുകയായിരുന്നുവെന്നും രാജലക്ഷ്മി പറഞ്ഞു. അങ്ങനെ സോഷ്യല്‍ മീഡിയക്ക് മുന്‍പ് തന്നെ തന്‍റെ ജീവിതം മാറിയെന്നും രാജലക്ഷ്മി ഹാപ്പി ഫ്രെയിസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'സോഷ്യല്‍ മീഡിയയിലൂടെ അല്ല. അതിന് മുന്‍പ് തന്നെ എന്‍റെ ജീവിതം മാറിയിരുന്നു. ഗംഗ ഉൾപ്പടെയുള്ള എന്റെ മൂന്ന് മക്കളുടെയും അച്ഛനല്ല ഇത്. മഞ്ചു വേറെ വിവാഹം കഴിക്കാതെ ഞങ്ങളെ ഏറ്റെടുത്ത വ്യക്തിയാണ്. അന്നേ തന്നെ ഞങ്ങളുടെ ജീവിതം കുറേ മാറി. ഒത്തിരി ഒത്തിരി അനുഭവിച്ചിട്ടുണ്ട്. പുള്ളിയാണ് അന്ന് ഞങ്ങളെ സഹായിച്ചത്. ലോകത്ത് ആരെങ്കിലും അങ്ങനെ ചെയ്യോ. വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. എനിക്കൊപ്പം നിന്ന് ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് ഗംഗയാണ്. ജന്മം കൊണ്ട് അച്ഛനല്ലെങ്കിലും സ്നേഹം കൊണ്ട് അവരുടെ അച്ഛനെക്കാളും മുകളില്‍ നില്‍ക്കുന്ന ആളാണ്. ഗംഗ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് പുള്ളിയെ കാണുന്നത്. കുറേ നാള്‍ കഴിഞ്ഞാണ് ഞങ്ങളെ അദ്ദേഹം ഏറ്റെടുക്കുന്നത്.
രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരുന്ന സമയത്താണ്, ദാ വരുന്നെന്ന് പറഞ്ഞ് എന്‍റെ ആദ്യ ഭര്‍ത്താവ് പോകുന്നത്. പിന്നെ അയാളെ കണ്ടിട്ടില്ല. പക്ഷേ ചാവണമെന്ന് എന്‍റെ മനസില്‍ തോന്നിയിട്ടേ ഇല്ല. മക്കളെ വളര്‍ത്തണം, ജീവിതത്തില്‍ പിടിച്ച് നില്‍ക്കണം എന്നായിരുന്നു മനസില്‍. അത് കഴിഞ്ഞ് അയാള്‍ വീണ്ടും വന്നു. പൊലീസുകാര്‍ വീണ്ടും ഒന്നിപ്പിച്ചു. പക്ഷേ വീണ്ടും തരികിട കാണിച്ച് അയാള്‍ പോയി. ഇനി ഈ ബന്ധം വേണ്ടെന്ന് ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി എഴുതി കൊടുത്തു. മൂന്നാമത്തെ കുട്ടിയെ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു അന്ന്.
എന്‍റെ മക്കളേയും കൊണ്ട് കടത്തിണ്ണകളില്‍ കിടന്നിട്ടുണ്ട്. ആരും എന്നെ തിരിഞ്ഞ് നോക്കിയില്ല. കൂടെ കുറെ തെരുവ് പട്ടികളുണ്ടായിരുന്നു കൂട്ടിന്. അതുകൊണ്ട് അവര്‍ക്ക് ഇപ്പോഴും ആഹാരം കൊടുക്കും. അവരെ കയ്യൊഴിയാന്‍ എനിക്ക് തോന്നിയിട്ടില്ല. അവര്‍ക്ക് ആഹാരം കൊടുക്കുന്നത് കൊണ്ട് പലരും എന്നെ വഴക്ക് പറയാറുണ്ട്. ആപത്ത് സമയത്ത് എന്നെയും ഗംഗയേയും ആ പട്ടികളാണ് സംരക്ഷിച്ചത്. ഒത്തിരി അനുഭവിച്ചിട്ടുണ്ട്. ഭിഷയെടുത്ത് നടന്നു. അത് പറയുന്നതില്‍ ഒരു നാണക്കേടും എനിക്കില്ല. അതും ചിരിച്ചും കൊണ്ട് നേരിട്ടു. എന്നെ പോലെ അനുഭവിച്ച എത്രയോ പേരുണ്ടാകും. എത്രയോ നല്ല രണ്ടാനച്ഛന്മാര്‍ ഉണ്ടാകും. അതൊന്നും ആരും അറിയുന്നില്ല,' രാജലക്ഷ്മി പറഞ്ഞു.