Image Credit : Facebook/Instagram

ഭര്‍ത്താവിന്‍റെ അമ്മയെയും അച്ഛനെയും അഭിസംബോധന ചെയ്യുന്ന രീതി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനമാണ് ഇന്‍ഫ്ലുവന്‍സര്‍ ദിയ കൃഷ്ണയ്ക്കെതിരെ കഴിഞ്ഞദിവസങ്ങളില്‍ ഉയര്‍ന്നത്. ഇതിന് മറുപടിയായി ദിയ പങ്കുവച്ച വിഡിയോയും ഇപ്പോള്‍ സൈബറിടത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഭർത്താവിന്‍റെ മാതാപിതാക്കളെ അമ്മയെന്നും, അച്ഛനെന്നും താൻ വിളിക്കേണ്ടതില്ലെന്ന ദിയ കൃഷ്ണയുടെ തുറന്നുപറച്ചിൽ സൈബറിടത്ത് വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. നിരവധി യൂട്യൂബര്‍മാരും വ്ലോഗര്‍മാരുമാണ് ദിയയുടെ അഭിപ്രായത്തിനെതിരെ വിഡിയോയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ശ്രീലക്ഷ്മി അറയ്ക്കൽ ദിയ കൃഷണയെ പിന്തുണച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്.

 

 

ദിയ കൃഷ്ണയുടെ പലനിലപാടുകളോടും അവരുടെ അച്ഛന്‍റെ രാഷ്ട്രീയത്തോടും തനിക്ക് വിയോജിപ്പാണെങ്കിലും ഇക്കാര്യത്തില്‍ താന്‍ ദിയയെ പിന്തുണയ്ക്കുന്നു എന്നാണ് ശ്രീലക്ഷ്മി അറയ്ക്കലിന്‍റെ കുറിപ്പ്. ഭർത്താവിന്‍റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുക , അവരെ പരിചരിക്കാൻ വേണ്ടി ഒരു പെൺകുട്ടിയെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വരിക , സ്വന്തം വീടും അഡ്രസും  ഉപേക്ഷിച്ച് അവൾ ഭർതൃഗൃഹത്തിൽ താമസിക്കുക , ഇതൊക്കെ പുരുഷാധിപത്യ സമൂഹം സ്ത്രീകളോട് ചെയ്ത ക്രൂരതയാണെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ പറയുന്നു.

 

ശ്രീലക്ഷ്മി പങ്കുവച്ച കുറിപ്പ്

'ഞങ്ങൾക്ക് പണ്ട് ഒരു സാർ ഉണ്ടായിരുന്നു. അയാൾ വരുമ്പോൾ എണീറ്റ് നിൽക്കാത്തവരെ പുള്ളി വിരട്ടും. ഇതുപോലെ ആണോ നിങ്ങള്‍ പെരുമാറുന്നത്? നിങ്ങൾക്ക് ബഹുമാനം എന്നൊരു സാധനം ഉണ്ടോ? നാളെ നിങ്ങൾ പഠിപ്പിക്കാൻ പോകുന്ന സ്ഥലത്തും ഇതുപോലെ നിങ്ങളെ കാണുമ്പോൾ കുട്ടികൾ എഴുന്നേറ്റില്ല എങ്കിൽ നിങ്ങൾക്ക് സന്തോഷം ആകുമായിരിക്കും...ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും പുള്ളി ആജ്ഞാപിക്കും. അതുകൊണ്ട് തന്നെ പുള്ളിക്കാരനോട് ആർക്കും ഉള്ളിൽ ബഹുമാനം ഇല്ല. ചുമ്മാ അയാളെ കാണിക്കാൻ വേണ്ടി മാത്രം എണീറ്റ് നിൽക്കും. പക്ഷെ ഉള്ളിൽ തെറി വിളിക്കും'.

 'ഇനി ഇതേ കോളേജിൽ പഠിപ്പിച്ച മറ്റൊരു സാർ ഉണ്ട്. സാർ ക്ലാസിൽ വരുമ്പോൾ എല്ലാവരും സ്വമേധയാ എണീറ്റ് നിൽക്കും. എല്ലാവർക്കും പുള്ളിയെ ഇഷ്ടമാണ്. അങ്ങനെ കോളേജ് തുടങ്ങി കുറച്ച് കാലം കഴിഞ്ഞപ്പോൾ പുള്ളി പറഞ്ഞു...'നിങ്ങള്‍ ഞാൻ വരുമ്പോൾ എപ്പോഴും എണീറ്റ് നിൽക്കണ്ട ആവശ്യം ഇല്ല, ബഹുമാനം ഒക്കെ മനസ്സിൽ ഉണ്ടായി വരേണ്ടത് ആണ്. അല്ലാതെ അത്  പ്രകടിപ്പിച്ച് കാണിക്കേണ്ടതില്ല'. എനിക്ക് ഇത് കേട്ട് വളരെ അധികം സന്തോഷമായി.  ഈ കോളേജിൽ ബോധമുള്ള ആൾക്കാരും ഉണ്ട് എന്ന് തോന്നി. ഇത്രയും പറഞ്ഞു വന്നത് സോഷ്യൽ മീഡിയയിൽ ഇന്ന് കറങ്ങി തിരിഞ്ഞു നടക്കുന്ന അമ്മ മാഹാത്മ്യം കണ്ടത് കൊണ്ടാണ്. ഇവിടുത്തെ നായിക പതിവുപോലെ ഒരു സെലിബ്രിറ്റി ആണ്'. 

'സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ വലിച്ച് കീറിയാണല്ലോ കേരളത്തിലെ കുറെ യൂട്യൂബ് ക്രിയേറ്റർമാർ വീട്ടിലേക്ക് ഉള്ള അരി മേടിക്കുന്നത്. ദിയ കൃഷ്ണ അവരുടെ ഭർത്താവിന്‍റെ അമ്മയെ അമ്മ എന്ന് വിളിക്കുന്നില്ല എന്നതാണ് സോഷ്യൽ മീഡിയ സദാചാര ടീമുകളുടെ അടുത്ത പരാതി. ദിയ കൃഷ്ണയുടെ പല വാക്കുകളോട് , അവരുടെ അച്ഛൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോട് എനിക്ക് ശക്തമായ എതിർപ്പ് ഉണ്ടെങ്കിലും ഇത്തരം സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെ പുരോഗമനപരമായ ചിന്തകൾ കൊണ്ട് നടക്കുന്നവർ ആണ് അവരുടെ കുടുംബക്കാർ'. 

 

'പെൺമക്കൾക്ക് ഇഷ്ടമുള്ള ആളുകളെ തിരഞ്ഞെടുക്കാൻ സർവ സ്വാതന്ത്രം കൊടുക്കുക, അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഡ്രസ്സ് ഇടാനും പ്രവർത്തിക്കാനും തടസ്സം നിൽക്കാതെ ഇരിക്കുക എന്നതൊക്കെ ആ കുടുംബത്തിന്‍റെ പുരോഗമനപരമായ നിലപാട് ആണ്. അതുപോലെ തന്നെ ആണ് ദിയ ഈ ഇടക്ക് പുറത്ത് വിട്ട വിഡിയോ. അവർക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണകുമാർ മരുതംകുഴിയില്‍  ഉണ്ടെന്നും അശ്വിൻ കൃഷ്ണയുടെ അമ്മയെ അവർ അമ്മ എന്ന് വിളിക്കാറില്ല എന്നും പറഞ്ഞാണ് സദാചാര സമൂഹത്തെ ഇളക്കി വിട്ടിരിക്കുന്നത്'.

'ഭർത്താവിന്‍റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുക, അവരെ പരിചരിക്കാൻ വേണ്ടി ഒരു പെൺകുട്ടിയെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വരിക, സ്വന്തം വീടും അഡ്രസും  ഉപേക്ഷിച്ചു അവൾ ഭർതൃ ഗൃഹത്തിൽ താമസിക്കുക, ഇതൊക്കെ പുരുഷാധിപത്യ സമൂഹം സ്ത്രീകളോട് ചെയ്ത ക്രൂരത ആണ്. ഈ സമ്പ്രദായം ഒക്കെ സ്ത്രീകളുടെ സ്വാതന്ത്ര്യം, വ്യക്തി താല്പര്യം എന്നിവ തകർക്കുന്നു. അതുകൊണ്ടാണ് പല പ്രതിഭകളായ സ്ത്രീകളും അടുക്കളയും അമ്മായിയമ്മയും ആയി ഒതുങ്ങി പോകേണ്ടി വന്നത്'. 

'എന്നാൽ ഇന്ന് സ്വാതന്ത്ര്യം നേടിയ സ്ത്രീകൾ ഭർതൃ ഗൃഹം ഉപേക്ഷിച്ച്  ഭർത്താവുമായി മാറി താമസിച്ച് അവരുടെ സമാധാനം തിരിച്ചു പിടിക്കുന്നു, അതിൻ്റെ ഉദാഹരണം ആണ് ബ്യൂട്ടി ബ്ലോഗർ ഗംഗയും ദിയ കൃഷ്ണയും ഒക്കെ. നോക്കൂ സുഹൃത്തുക്കളെ, നമ്മളെ പ്രസവിച്ചു വളർത്തി വലുതാക്കിയ അമ്മയെ പോലെ മറ്റൊരാളുടെ അമ്മയെ കാണാൻ ഭൂരിഭാഗം പേർക്കും  ഒരിക്കലും കഴിയില്ല. അതുകൊണ്ട് തന്നെ മറ്റൊരാളുടെ അമ്മയെ അമ്മ എന്ന് വിളിക്കാനും നമുക്ക് തോന്നണം എന്നില്ല. കല്യാണം കഴിഞ്ഞ പുരുഷന്മാർ സ്ത്രീകളുടെ വീട്ടിൽ പോയി 5 മിനുട്ട് നിൽക്കാൻ വരെ മടിയാണ്. അവരുടെ അമ്മേ വിളി കേൾക്കുമ്പോൾ തന്നെ അറിയാം നാട്ടുകാരെ പേടിച്ചു വിളിക്കുന്നത് ആണെന്ന്. ഇതൊന്നും അല്ല , ഇനി അമ്മയെ അമ്മ എന്ന് വിളിക്കേണ്ട ആവശ്യവും ഇല്ല'. 

'കനി കുസൃതി ഒക്കെ അവരുടെ അമ്മയെ ജയശ്രീ ചേച്ചി എന്നാണ് വിളിക്കാറുള്ളത്. നമ്മൾ ഒരാളെ എങ്ങനെ വിളിച്ചാലും നമുക്ക് അയാളോട് ഉള്ള സ്നേഹം മനസ്സിലാണ് ഉള്ളത്. നമ്മൾ ഓരോരോ മനുഷ്യരെയും വ്യത്യസ്ത കണ്ണുകളിലൂടെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ആണ് കാണുന്നത്. അതുകൊണ്ട് ആര് ആരെ എന്തു വിളിക്കണം എന്ന് അവർ തമ്മിൽ തീരുമാനിക്കും. വിളിക്കുന്നവർക്കും കേൾക്കുന്നവർക്കും ഇല്ലാത്ത പ്രശ്നം ആണ് നാട്ടുകാർക്ക്. സോ ഭർത്താവിന്‍റെ അമ്മയെ അമ്മ എന്ന് വിളിച്ചില്ല എന്ന് പറഞ്ഞു രോദനം ഉയർത്തുന്നവർ പുരുഷാധിപത്യ കാഴ്ചപ്പാടുകൾ ഉയർത്തി പിടിക്കുന്ന ഊളകളാണ്. എന്‍റെ സാർ പറഞ്ഞത് പോലെ ബഹുമാനം മനസ്സിൽ ഉണ്ടായി വരേണ്ടതാണ്. അല്ലാതെ അത് സമൂഹം നിഷ്കർഷിക്കുന്ന പ്രത്യേക രീതിയിൽ കാണിക്കേണ്ട ഒരു ആവശ്യവുമില്ല' ശ്രീലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം ദിയ​ക്കെതിരെ വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും പിന്തുണയുമായി എത്തുന്നവരും നിരവധിയാണ്. പലരും തുറന്നുപറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് ദിയ പറഞ്ഞതെന്നും അതെല്ലാം സത്യമായ കാര്യങ്ങളാണെന്നും ഒരു വിഭാഗം പറയുന്നു. ദിയയുടെ ഈ നിലപാടുകള്‍ അവരുടെ യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം ഗണ്യമായി കുറച്ചെന്ന് ചൂണ്ടിക്കാട്ടുന്നവരും ഏറെയാണ്. 

ENGLISH SUMMARY:

Influencer Diya Krishnan is facing criticism for her way of addressing her husband's parents, with a recent video response sparking further debate. Social media influencer Sreelakshmi Arakkal has come out in support of Diya Krishnan regarding this matter.