നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകർമ്മ സഭ, ഗണക സഭ, എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേർത്തു പിടിക്കുക. അവർക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുക്കുക. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെൻഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും.
മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാർട്ടി ആണെങ്കിൽ ഭാരതീയ ജനതാ പാർട്ടിയും മതേതര പാർട്ടിയാണ്. ഇണ്ടി മുന്നണിയിൽ ഇവർ പതിനൊന്നും എൽഡിഎഫ് മുന്നണിയിൽ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും. അതുകൊണ്ട് സമാജത്തെ ചേർത്ത് പിടിയ്ക്കാൻ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാൻ പോകരുത്. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക, സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പകുറിപ്പില്‍ ലക്ഷ്മി പ്രിയ പറഞ്ഞു.
പെരുമ്പാവൂർ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ലക്ഷ്മി പ്രിയയെ ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ അവർക്ക് പിന്നീട് സ്ഥാനാർത്ഥിത്വം പിൻവലിക്കേണ്ടി വരുകയായിരുന്നു. പകരം ട്വന്‍റി 20 സ്ഥാനാര്‍ഥിയായ ജിബി പാത്തിക്കല്‍ തോറ്റിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മനോജ് മൂത്തേടനാണ് മണ്ഡലത്തില്‍ വിജയിച്ചത്.