തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാർഡ് കൗൺസിലറും കാപ്പ തടവുകാരനുമായ സുഗതന്റെ അയോഗ്യത മറികടക്കാൻ സർക്കാർ തലത്തിൽ വൻ അവിഹിത ഇടപാട് നടന്നുവെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. കോൺഗ്രസ് - മുസ്ലിം ലീഗ് നേതാക്കളുടെ സഹായത്തോടെ ബിജെപി കൗൺസിലറെ രക്ഷിക്കാൻ കാണിച്ച ഈ "കരുതൽ" ജനങ്ങൾ തിരിച്ചറിയണം. തെറ്റ് വ്യവസ്ഥാപിതമായി ചെയ്ത് വെച്ച്, ഒടുവിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒരു അണ്ടർ സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് തടിയൂരാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്.

വധശ്രമം അടക്കം പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജെപി കൗൺസിലർ സുഗതൻ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാണ്. കാപ്പ അപ്പലേറ്റ് അതോറിറ്റിയും ഇയാളുടെ തടങ്കൽ ശരിവെച്ചിട്ടുള്ളതാണെന്നും ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'ചട്ടം പാലിക്കാതെ സത്യപ്രതിജ്ഞ ചെയ്തത് ഹൈക്കോടതി അസാധുവാക്കിയപ്പോൾ, ജയിലിൽ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കിയാണ് സർക്കാർ ആദ്യം "രക്ഷാപ്രവർത്തനം" നടത്തിയത്. കേരള മുൻസിപ്പാലിറ്റി ആക്ട് (Section 91) പ്രകാരം, കൗൺസിലിന്റെ അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർ അയോഗ്യനാകും. 12.05.2026, 29.06.2026, 31.07.2026 തീയതികളിലെ കൗൺസിൽ യോഗങ്ങളിലും സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളിലും (16.05.2026, 10.06.2026, 23.06.2026, 23.07.2026) സുഗതൻ പങ്കെടുത്തിട്ടില്ല.

കാപ്പ തടവുകാരനായ ഒരു പ്രതിക്ക് കൗൺസിൽ ഭൂരിപക്ഷപ്രകാരം അവധി അനുവദിച്ചാൽ അയോഗ്യത വരില്ലെന്ന തികച്ചും നിയമവിരുദ്ധമായ "എസ്കേപ്പ് റൂട്ട്" ഉപദേശിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. യുഡിഎഫ് ഭരണത്തിന് കീഴിൽ മുസ്ലിം ലീഗും കോൺഗ്രസും ഭരിക്കുന്ന വകുപ്പുകളുടെ വഴിവിട്ട ഇടപെടലിലൂടെയാണ് ജയിലിൽ കഴിയുന്ന പ്രതിക്ക് അവധിക്ക് വഴിയൊരുങ്ങിയത്.

സുഗതന്റെ അപേക്ഷ തള്ളാൻ ജയിൽ സുപ്രണ്ടിന് പൂർണ്ണ അധികാരമുണ്ടായിട്ടും ഫയൽ സെക്രട്ടറിയേറ്റിൽ എത്തിച്ച്, താഴെത്തട്ടിൽ നിന്ന് തുടങ്ങി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വരെ കണ്ട് അതിവേഗം പ്രതിക്ക് അനുകൂലമായ സർക്കുലർ പുറപ്പെടുവിച്ചു. ആഭ്യന്തര വകുപ്പിലെ നിർണായക തസ്തികകളിലുള്ള കോൺഗ്രസ് അസോസിയേഷൻ ഭാരവാഹികളറിഞ്ഞു തന്നെയാണ് ഈ നാടകം നടന്നത്. മന്ത്രിമാരുടെ പൂർണ പിന്തുണ ഇതിന് ഉണ്ടായിരുന്നു. ഈ രക്ഷാപ്രവർത്തനത്തിന് പിന്നിൽ പഴയ വോട്ടു കച്ചവടത്തിന്റെ കടം വീട്ടലാണ്. 

നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കെ. മുരളീധരന് ബിജെപി വോട്ട് മറിച്ചു നൽകിയതിന് മുന്നോടിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ സഹായിച്ചു. ഈ വോട്ടു കച്ചവടത്തിന് ഇടനില നിന്നത് ഇപ്പോൾ കാപ്പ തടവുകാരനായ ഈ ബിജെപി കൗൺസിലറാണ്.

വി.ഡി. സതീശനും കെ. മുരളീധരനും കെ.എം. ഷാജിയും രമേശ് ചെന്നിത്തലയും ഉൾപ്പെടുന്ന യുഡിഎഫ് നേതൃത്വം കൃത്യമായി ബിജെപിയെ സംരക്ഷിക്കാൻ കൂട്ടൂനിൽക്കുകയാണ്. 

നിയമപരവും രാഷ്ട്രീയവുമായ ചോദ്യങ്ങൾ

 1. അണ്ടർ സെക്രട്ടറി മാത്രം കുറ്റക്കാരയോ? ഒരു അണ്ടർ സെക്രട്ടറിക്ക് സ്വന്തമായി ഇത്തരം ഒരു ഉത്തരവിറക്കാൻ അധികാരമില്ല. ഫയൽ മുകളിലേക്ക് പോയി മേലധികാരികൾ പരിശോധിച്ച ശേഷമാണ് തീരുമാനം ഉണ്ടാകുന്നത്. ഉദ്യോഗസ്ഥയെ മാത്രം സസ്പെൻഡ് ചെയ്ത് തടിയൂരാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്?

 2. നിയമ വകുപ്പിന്റെ ഉപദേശം എവിടെ?

കാപ്പ പ്രതിക്ക് നിയമപരമായ ആനുകൂല്യം നൽകുന്നതിന് മുൻപ് നിയമവകുപ്പിന്റെ ഉപദേശം തേടിയോ? ഇല്ലെങ്കിൽ എന്തുകൊണ്ട് തേടിയില്ല? ഇതിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.

 3. നിയമവിരുദ്ധ കൗൺസിൽ തീരുമാനം: 31.07.2026-ലെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും വോട്ടെടുപ്പ് ആവശ്യവും തള്ളി ശബ്ദവോട്ടിലൂടെ അവധി പാസാക്കിയത് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം ചാരി യഥാർത്ഥ പ്രതികളായ ബിജെപി-യുഡിഎഫ് സഖ്യത്തെയും സർക്കാരിനെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ഈ രാഷ്ട്രീയ അവിഹിതം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുക തന്നെ ചെയ്യും'. - ശിവന്‍കുട്ടി വ്യക്തമാക്കി. 

ENGLISH SUMMARY:

Thiruvananthapuram Corporation's Vazhavotukonam ward councilor Sugathan's disqualification has been overshadowed by allegations of a significant government-level illegal deal to circumvent his ineligibility. Former minister V Sivankutty claims this protection for the BJP councilor, who is also a KAAPA detainee, was facilitated by Congress and Muslim League leaders, highlighting a perceived vote-trading nexus.