എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം. മേഖല ഓഫീസ് നിർമാണത്തിന്റെയും സമ്മേളനത്തിന്റെയും പേരിൽ വൻതോതിൽ പണപ്പിരിവ് നടക്കുന്നതായാണ് ആരോപണം. പണപ്പിരിവിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പാർട്ടി നേതാവ് ബിജെപിയുടെ സംഘടനാ വാട്സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശം മനോരമ ന്യൂസിന് ലഭിച്ചു.
ബിജെപിയുടെ കടവന്ത്ര മേഖല ഓഫീസ് നിർമാണം, നേതാക്കൾക്കായുള്ള പഠനശിബിരം സംഘടിപ്പിക്കൽ എന്നിവയുടെ പേരിൽ വൻ പണപ്പിരിവ് തകൃതിയായി നടന്നു. പരിപാടിയുടെ സംഘടനാ ചുമതലയില്ലാത്തവർ ഉൾപ്പെടെ പണപ്പിരിവിനിറങ്ങി.
പിരിച്ച പണം മുഴുവനായി പാർട്ടി അക്കൗണ്ടിലേക്ക് പോയില്ല. ചില നേതാക്കളുടെ പോക്കറ്റിലേക്ക് പോകുന്നതായി പാർട്ടിയിൽ ഒരുവിഭാഗം ആരോപിക്കുന്നു. ബിജെപി ജില്ലാ നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഓഡിയോ ഇക്കാര്യം വ്യക്തമാക്കുന്നു.
കടവന്ത്ര ഓഫീസ് നിർമാണം നീണ്ടുപോകുന്നത് പാർട്ടിക്കകത്ത് വലിയ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 4 കോടി 60 ലക്ഷം രൂപയാണ് ചെലവ് നിശ്ചയിച്ചത്. 3 കോടി രൂപ കേന്ദ്ര നേതൃത്വം നൽകി. ബാക്കി തുകയാണ് പ്രാദേശിക തലത്തിൽ സമാഹരിക്കുന്നത്. ഇതിന്റെ പേരിലാണ് വൻതോതിൽ പിരിവ് നടക്കുന്നതായി ആരോപണം ഉയർന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം ബിജെപിയെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. അതിനു പിന്നാലെയാണ് കൊച്ചിയിൽ ഇപ്പോൾ നീറിപ്പുകയാൻ തുടങ്ങിയിട്ടുള്ള പണപ്പിരിവ് വിവാദം.