മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിനു ശേഷം സ്ക്രീനില്‍ ഒന്നിച്ചെത്തിയ ആവേശത്തിലാണ് ആരാധകര്‍. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പാട്രിയറ്റ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഗംഭീര മേക്കിങ് കൊണ്ടും സുഷിന്‍ ശ്യാമിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊണ്ടും ചിത്രം ക്ലാസ് പടമെന്നാണ് ആദ്യഷോ കണ്ട ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ആദ്യ പകുതിയില്‍ മമ്മൂക്കയുടെ തേരോട്ടമാണെങ്കില്‍ രണ്ടാംപകുതി ലാലേട്ടന്‍ തൂക്കിയെന്നാണ് ആരാധകപക്ഷം. മമ്മൂട്ടിയുടെ ആക്ഷന്‍ ഉള്‍പ്പെടെയുള്ള ദൃശ്യവിരുന്നാണ് ആദ്യ പകുതിയില്‍ ആരാധകരെ ത്രസിപ്പിച്ചത്. ആക്ഷന്‍ രംഗങ്ങളിലെ ബിജിഎം സ്കോര്‍ ചെയ്ത് സുഷിന്‍ ശ്യാം ഗംഭീരപ്രകടനം നടത്തുന്നു.
അതേസമയം നൂറ് ശതമാനം നിരാശയാണ് ചിത്രം നല്‍കുന്നതെന്ന രീതിയില്‍ പ്രതികരിക്കുന്നവരുമുണ്ട് ആദ്യഷോ കണ്ടവരില്‍. മോഹന്‍ലാലിന് ഒന്നും െചയ്യാനില്ലായിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. ആവറേജിലും താഴെയെന്നും ഓകെ എന്നുപറയാമെന്നും ചിലര്‍ പറയുന്നു. വൗ ഫാക്ടര്‍ ഒന്നുമില്ലെന്നും ഇത്ര ഹൈപ്പിന്റെ ആവശ്യമില്ലായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
സിനിമയ്ക്കുള്ളില്‍ മറ്റൊരു ലോകം സൃഷ്ടിക്കുന്ന സംവിധായകന്‍ മഹേഷ് നാരായണന്റെ മാജിക് എന്നാണ് ചില കമന്റുകള്‍. ചിത്രം മുഴുനീള ത്രില്ലര്‍ എന്നും കമന്റുകള്‍ വ്യക്തമാക്കുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.