പ്രേക്ഷകർ കാത്തിരിക്കുന്ന ദൃശ്യം 3 ന്‍റെ ടീസര്‍ പുറത്ത്. 1.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഇതുവരെയുള്ള യാത്ര ടീസറിൽ ചെറുതായി ദൃശ്യവത്കരിക്കുന്നുണ്ട്. ഒപ്പം മൂന്നാം വരവിലെ ജോര്‍ജുകുട്ടിയെയും കുടുംബത്തെയും കാണാം.
താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്തപിക്കുന്ന ജോർജുകുട്ടിയെയാണ് ടീസറില്‍ കാണാനാവുന്നത്. "ജനിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് എന്റെ ഈ യുദ്ധം. സ്വന്തം എന്ന് പറയാൻ ആരുമില്ലായിരുന്നു. കഷ്ടപ്പെട്ട് അധ്വാനിച്ച് ഞാൻ സ്വന്തമാക്കിയതാണ് എന്റെ കുടുംബം. അത് തകരുന്ന ഒരു ഘട്ടം വന്നപ്പോൾ മുന്നും പിന്നും ചിന്തിക്കാതെ പ്രവർത്തിച്ചുപോയി. അതിനിടയിൽ ആരൊക്കെ വേദനിക്കുന്നെന്ന് ഞാൻ മനസ്സിലാക്കിയില്ല. ഇപ്പൊ പേടിയാ സാറേ...ഇതുപോലെ ഇനി ആരൊക്കെ ഉണ്ടെന്ന് എനിക്കറിയില്ല"- എന്ന ഡയലോഗാണ് ടീസറിൽ നിറഞ്ഞുനിൽക്കുന്നത്.
മൊത്തത്തിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിച്ചു ഇരിക്കുന്നുണ്ടെന്ന് ടീസറിലെ അവസാന ഷോട്ടിൽ മോഹൻലാലിന്റെ മുഖത്ത് നിന്ന് വായിക്കിച്ചെടുക്കാം. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ നിറയെ സസ്പെൻസ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതേസമയം ടീസർ എത്തിയതിന് പിന്നാലെ സിനിമയുടെ മേക്കിങ് മോശമാണെന്ന വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.