‘കേരള സ്റ്റോറി –2’ നെതിരെ റാപ്പർ വേടൻ. ‘അവൻമാർ ഭക്ഷണ രാഷ്ട്രീയം കൊണ്ട് കേരളത്തിൽ വന്നേക്കുന്നു’ എന്നായിരുന്നു പ്രതികരണം. തദ്ദേശസ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് ആന്തൂരിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ പരിപാടി നടത്തുന്നതിനിടെയായിരുന്നു വേടന്റെ പ്രതികരണം.
‘ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും. ശ്രദ്ധിച്ചും കണ്ടും ജീവിച്ചോളണം. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണം. ഇല്ലെങ്കിൽ ഇവന്മാർ ആദ്യം അടിക്കാൻ പോകുന്നത് നമ്മളെയാണ്. വേണമെങ്കിൽ പാട്ടുംപാടി കാശുംവാങ്ങി വീട്ടിൽപോകാം. അപ്പോളെനിക്കു കൂടുതൽ അപകടങ്ങളിൽനിന്ന് രക്ഷപ്പെടാൻ പറ്റും’ വേടന്‍ പറഞ്ഞു.
ഇത്രയും വെറുപ്പോടുകൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അവർക്കു നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നും വേടൻ ചോദിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് വേടന്റെ വാക്കുകൾ സദസ്സിലുള്ളവർ സ്വീകരിച്ചത്.