Picture Credits: @jyotika @simranrishibagga
ഒരു സഹപ്രവർത്തകയിൽ നിന്നും അഭിമുഖീകരിക്കേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് പൊതുവേദിയില്‍ തുറന്നുപറച്ചിലുമായി നടി സിമ്രന്‍. സിനിമയില്‍ നല്ല പ്രകടനമായിരുന്നു, ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നുപറഞ്ഞ് സഹപ്രവര്‍ത്തകയ്ക്ക് ഒരു സന്ദേശം അയച്ചു. അതിന് അവര്‍ പറഞ്ഞ മറുപടി ആന്‍റി റോള്‍ ചെയ്യുന്നതിനേക്കാള്‍ ഭേദമാണിത് എന്നായിരുന്നു. ഇത് തന്നെ ഒരുപാട് വേദനിപ്പിച്ചു എന്നാണ് സിമ്രന്‍ പറഞ്ഞത്.
സിമ്രന്‍ പറഞ്ഞത്;
30 വര്‍ഷമായി സിനിമ മേഖലയില്‍ താന്‍ എത്തിപ്പെട്ടിട്ട്. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെക്കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അത് ഞാൻ പ്രതീക്ഷിച്ചില്ല.
ഒരു പ്രസ്കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകൾ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് അർഥവത്തായ ആന്റി റോളോ 25 വയസ്സുള്ള ഒരാളുടെ അമ്മയായോ അഭിനയിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുക. ആണ്‍–പെണ്‍ വ്യത്യാസത്തെയൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാവരും ഒരുപോലെയാണ്. സ്ത്രീയായിരിക്കുക എന്നത് വളരെ ശ്രമകരമാണ്. പക്ഷേ ഞാനെന്‍റെ സ്ത്രീത്വത്തെ വളരെയധികം ആസ്വദിക്കുന്നു. എന്നെ ചുറ്റിയുള്ള എല്ലാ പുരുഷന്മാരാല്‍ ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവരാലും ഞാന്‍ സ്നേഹിക്കപ്പെടുന്നു. അവരെല്ലാം എനിക്ക് വേണ്ട ബഹുമാനം നല്‍കിയിട്ടുണ്ട്.
എപ്പോഴും സന്തോഷമായിരിക്കുക എന്നാണ് പറയാനുള്ളത്. മറ്റുള്ളവരുമായി നമ്മളെ താരതമ്യപ്പെടുത്താതിരിക്കുക. രണ്ടുമൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ നേരത്തെ പറഞ്ഞ മെസേജിന്‍റെ കാര്യമുണ്ടായത്. അതെന്നെ ഒരുപാട് വേദനിപ്പിച്ചു. ഞാനത് അർഹിക്കുന്നേയില്ല. കാരണം ഞാനിന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് ഞാന്‍ ഒറ്റയ്ക്ക് നേടിയെടുത്തതാണ്. അതിപ്പോള്‍ ആന്‍റി റോളായാലും അമ്മ റോളായാലും അല്ലെങ്കില്‍ മറ്റെന്തെങ്കിലും റോള്‍. ആ റോളിന്‍റെ പേര് ഞാനിവിടെ പറയാന്‍ താല്‍പര്യപ്പെടുന്നില്ല. അതെന്‍റെ തീരുമാനമാണ്. അതെനിക്ക് നല്ല പേരാണ് ഈ മേഖലയില്‍ നേടിത്തന്നിരിക്കുന്നത്. നമുക്ക് നമ്മുടേതായ അഭിപ്രായസ്വാതന്ത്ര്യമുണ്ട്.
സിമ്രന്‍റെ വാക്കുകള്‍ നടി ജ്യോതികയെ കുറിച്ചാണോ എന്നാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. സിമ്രന്‍ സൂചിപ്പിച്ച ‘ഡബ്ബ’ റോൾ എന്ന വാക്കാണ് അതിനു കാരണം. ജ്യോതിക അടുത്തിടെ ഹിന്ദിയിൽ അഭിനയിച്ച ‘ഡബ്ബാ കാർട്ടൽ’ എന്ന സീരീസ് ഉദ്ദേശിച്ചാണ് സിമ്രാൻ പ്രസംഗത്തിൽ അങ്ങനെയൊരു വാക്കുപയോഗിച്ചതെന്നാണ് ചര്‍ച്ച.