jayalalitha-rajanikath-docu

TOPICS COVERED

1995-ൽ തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു  ബാഷയുടെ നൂറാം ദിനാഘോഷവേദിയില്‍    ജയലളിതയെ പ്രകോപിപ്പിച്ച് രജനീകാന്ത് നടത്തിയ പ്രസംഗം. 29 വർഷത്തിന് ശേഷം, സൂപ്പർസ്റ്റാർ രജനീകാന്ത് ആ സംഭവവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ജയലളിതയോടുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ കഥ തുറന്നുപറയുകയാണ്. മുൻ മന്ത്രി ആർ.എം. വീരപ്പന്‍റെ ഒന്നാം ചരമവാർഷികത്തിൽ പുറത്തിറങ്ങിയ  ഡോക്യുമെന്ററിയിലാണ്  രജനിയുടെ ഈ തുറന്നുപറച്ചില്‍.

രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് 1995ല്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ബാഷ.  ചിത്രത്തിന്റെ 100 ദിവസം ആഘോഷവേദിയില്‍ തമിഴ്നാട്ടിൽ ബോംബ് സംസ്കാരം നിലനിൽക്കുന്നു എന്ന രജനിയുടെ വാചകമാണ് ജയലളിതയെ കുപിതയാക്കിയത്. സംവിധായകൻ മണിരത്നത്തിന്റെ വീട്ടിൽ നടന്ന ബോംബാക്രമണത്തെയാണ് രജനീകാന്ത് ലക്ഷ്യംവച്ചത്.  വേദിയില്‍ ചിത്രത്തിന്‍റെ നിർമാതാവും മന്ത്രിയുമായിരുന്ന ആർ.എം. വീരപ്പൻ ഉണ്ടിയിരുന്നു. പ്രസ്താവനയോട് എതിർപ്പ് പ്രകടിപ്പിക്കാതിരുന്നതിനാൽ മുഖ്യമന്ത്രി ജയലളിത അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.  

'ജയലളിതയോട് ഞാൻ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല. ആ സംഭവം ഒരു   തെറ്റിദ്ധാരണ മാത്രമായിരുന്നു. മന്ത്രി വേദിയിലിരിക്കെ ഞാൻ അങ്ങനെ പ്രസംഗിക്കാൻ പാടില്ലായിരുന്നു. അന്ന് എനിക്കത് മനസ്സിലായില്ല. ഇപ്പോഴും ആ വേദന എന്നോടൊപ്പമുണ്ടെന്നും  രജനി പറഞ്ഞു.   

സംഭവത്തിന് ശേഷം  കുറച്ചുനാൾ ഉറക്കം നഷ്ടപ്പെട്ടിരുന്നുവെന്ന് രജനീകാന്ത് പറയുന്നു. ജയലളിതയോട് ക്ഷമ ചോദിക്കാന്‍ ശ്രമിച്ചെങ്കിലും വീരപ്പൻ തടഞ്ഞു. പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുമായിരുന്നു വീരപ്പന്‍റെ നിലപാടെന്നും ഡോക്യുമെന്ററിയിൽ പറയുന്നു.   

ആർ.എം. വീരപ്പന്റെ ജീവിതത്തെയും, തമിഴ് സിനിമ-രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ളതാണ് ഡോക്യുമെന്‍ററി.  രജനീകാന്തിന്‍റെ ഈ തുറന്നുപറച്ചിൽ, ഒരു കാലഘട്ടത്തലെ ഏറ്റവും വലിയ വിവാദത്തിന്‍റെ കാരണത്തിലേക്കാണ്  വെളിച്ചം വീശുന്നത്.

ENGLISH SUMMARY:

In a new documentary released on the first death anniversary of former Tamil Nadu minister R.M. Veerappan, superstar Rajinikanth has finally opened up about his controversial 1995 speech during the 100-day celebration of his blockbuster film "Baasha."