blesssy-about-jailer

സിനിമകളിലെ അമിതമായ വയലന്‍സിനെതിരെ പ്രതികരിച്ച് സംവിധായകന്‍ ബ്ലെസ്സി. അടുത്ത സമയത്ത് സിനിമകളില്‍ നിര്‍ദാക്ഷിണ്യമായി ശരീരം പൊട്ടിച്ചിതറുന്നത് പോലുള്ള വൈകൃതങ്ങള്‍ കാണിക്കുന്നുണ്ടെന്നും അതെല്ലാം ആഘോഷിക്കപ്പെടുകയാണെന്നും സംവിധായകന്‍ പറയുന്നു. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ജയിലര്‍ എന്ന സിനിമയില്‍ വാഴത്തണ്ട് വെട്ടിമാറ്റുന്നത് പോലെ തല വെട്ടിമാറ്റുന്ന കണ്ടിട്ട് തിയറ്ററില്‍ ഇരുന്ന് ഷോക്ക് ആയി പോയിട്ടുണ്ടെന്നും ഇത്തരം വൈകൃതങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ എങ്ങനെ ഒരു സമൂഹം രൂപപ്പെടുമെന്ന് ചലച്ചിത്രകാരന്‍മാരും നായകന്‍മാരും ആലോചിക്കണമെന്നും ബ്ലെസ്സി കൂട്ടിച്ചേര്‍ത്തു.

വെഞ്ഞാറമൂട് കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ തലമുറയിലെ യുവാക്കള്‍ക്കിടയില്‍ അക്രമസ്വഭാവം കൂടിവരാന്‍  സിനിമകളും കാരണമാകുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ സംബന്ധിച്ച മനോരമന്യൂസിന്‍റെ പ്രത്യേക പരിപാടിയായ ഇതെന്ത് വൈബ് എന്ന പരിപാടിയിലായിരുന്നു  ബ്ലെസ്സിയുടെ പ്രതികരണം. 

ബ്ലെസ്സിയുടെ വാക്കുകള്‍

ഇവിടെ എ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സിനിമക്കോ യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സിനിമക്കോ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികള്‍ കയറി ചെന്നാല്‍ അവരെ വിലക്കാറില്ല. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ അങ്ങനെയല്ല. യു/എ സര്‍ട്ടിഫിക്കറ്റുള്ള സിനിമകള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം കുട്ടികള്‍ വന്നാല്‍പ്പോലും കയറ്റാറില്ല. സെന്‍സര്‍ ബോര്‍ഡിന്‍റെ നിയമങ്ങളെ നല്ല രീതിയില്‍ കൊണ്ടുവരിക എന്നതാണ് ഏറ്റവും ആവശ്യമായ കാര്യം. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ജയിലര്‍ എന്ന സിനിമയില്‍ വാഴത്തണ്ട് വെട്ടിമാറ്റുന്നത് പോലെ തല വെട്ടിമാറ്റുന്ന കണ്ടിട്ട് തിയറ്ററില്‍ ഇരുന്ന് ഷോക്ക് ആയി പോയിട്ടുണ്ട്. തലയില്ലാതെ ഒരാള്‍ നിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള വിഷ്വലുകളോടുള്ള ഭയം കുറയുകയാണ്. ഇതുകൊണ്ട് സംഭവിക്കുന്നത് എന്താണെന്ന് വെച്ചാല്‍ കുട്ടികള്‍ക്ക് ഭയമില്ലാതാകും. പണ്ടൊക്കെ കോഴിയെ കൊല്ലുന്നത് കണ്ടാല്‍ ചോര കണ്ടാല്‍ തല കറങ്ങുന്ന ആളുകള്‍ ഉണ്ടയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ഭയങ്ങള്‍ ഇല്ലതായി ഇതിനെയൊക്കെ ലാഘവത്തോടെ കാണാന്‍ തുടങ്ങി. ഇത്തരം ഹിംസകള്‍ക്ക് താരപരിവേഷവും അവരെ വിജയി ആയി കാണുന്ന ഒരു കോണ്‍സെപ്റ്റ് രൂപപ്പെട്ടു തുടങ്ങി. ഇത് സിനിമയില്‍ മാത്രമല്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ഒരു വീഡിയോ ഗെയിം ഉണ്ട്. ഇതിനകത്ത് മുഴുവന്‍ വെടിവെക്കുകയാണ്. നമ്മുടെ കുട്ടികള്‍ക്ക് നമ്മള്‍ കളിപ്പാട്ടങ്ങളായി വാങ്ങി നല്‍കുന്നത് തോക്കുകളാണ്. അറിഞ്ഞോ അറിയാതെ ഒരു സമൂഹം കഴിഞ്ഞ 10,20 വര്‍ഷങ്ങളിലായി മാറ്റപ്പെട്ടുകൊണ്ടിിരിക്കുകയാണ്. ഈ അടുത്ത സമയത്ത് സിനിമകളില്‍ നിര്‍ദാക്ഷിണ്യമായി ശരീരം പൊട്ടിച്ചിതറുന്നത് പോലുള്ള വൈകൃതങ്ങള്‍ കാണിക്കുന്നുണ്ട്. അതിനെയൊക്കെ വല്ലാതെ ആഘോഷിക്കപ്പെടുന്നുണ്ട്. ഇത്തരം ആഘോഷങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് ഒരു സമൂഹം രൂപപ്പെടുക എന്ന് ചലച്ചിത്രകാരന്‍മാരും നായകന്‍മാരുമൊക്കെ സംസാരിക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണം. അത് ചര്‍ച്ചയായി ഒതുങ്ങരുത്. അതിന് സര്‍ക്കാരും വേണ്ട പോലെ ഇടപെടണം. 

ENGLISH SUMMARY:

Director Blessy criticized the excessive violence in films, stating that it negatively impacts both the audience's mindset and society. He emphasized that such scenes normalize violence and may influence young viewers. Given cinema's powerful influence, he urged filmmakers to create content more responsibly.