Image: Facebook
വിജയ് ചിത്രം ജനനായകനില്‍ നിന്നും താന്‍ അഭിനയിച്ച രംഗങ്ങള്‍ വെട്ടിമാറ്റിയ വേദന പറഞ്ഞ് നടി ആനന്ദി അജയ്. തമിഴ് നര്‍ത്തകിയും സീരിയല്‍ നടിയുമാണ് ആനന്ദി. വിജയ്‌യുടെ അവസാന ചിത്രമായതിനാല്‍ തന്നെ ഇനി അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലല്ലോ എന്നതാണ് തന്നെ ഏറെ വേദനിപ്പിക്കുന്ന കാര്യമെന്നും ആനന്ദി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
ഒരു വര്‍ഷത്തോളമായി ഈ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ബിഗ് സ്ക്രീനില്‍ കാണാനായി ആഗ്രഹിക്കുകയായിരുന്നുവെന്നും ആനന്ദി പറയുന്നു. ആനന്ദിയുടെ വിഡിയോക്ക് താഴെ നിരവധി പേരാണ് ആശ്വാസവാക്കുകളുമായി എത്തുന്നത്. ഈ രീതിയില്‍ വേദനിക്കേണ്ടതില്ലെന്നും കഴിവുള്ള കലാകാരിയായ ആനന്ദിയെ തേടി നിരവധി നേട്ടങ്ങളെത്തുമെന്നും ആരാധകര്‍ പറയുന്നു. എപ്പോഴും പോസിറ്റീവ് ആയിരിക്കാനും പ്രധാന വേഷങ്ങള്‍ തേടിയെത്താനായി കാത്തിരിക്കണമെന്നും ആവശ്യപ്പെടുന്നു ഫോളോവേഴ്സ്.
‘കാർത്തികൈ പെൺകൾ’, ‘യമുന’, ‘കനാ കാണും കാലങ്ങൾ’, ‘കള്ളിക്കാട്ടു പള്ളിക്കൂടം’ തുടങ്ങിയ ശ്രദ്ധേയമായ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആനന്ദി. യോഗ അധ്യാപിക കൂടിയായ ആനന്ദി റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം ജനനായകന്‍ ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. ആദ്യദിനം ഇന്ത്യയില്‍ നിന്നും 41കോടിയാണ് നെറ്റ് കളക്ഷന്‍. വിദേശത്തുനിന്നും 30 കോടി നേടിയെന്നും ബോക്സ് ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക് പറയുന്നു.
തമിഴിൽ നിന്നും 36.50 കോടിയും, തെലുങ്കില്‍ നിന്നും 2.75 കോടിയും, ഹിന്ദിയില്‍ നിന്നും 1.75 കോടിയും ലഭിച്ചു. കെ.വി.എൻ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ 500 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രമാണ് ജനനായകന്‍. ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.