റിസര്‍വ് ബാങ്ക് എന്നു കേട്ടാലേ ആളുകള്‍ ചിരിക്കുന്ന അവസ്ഥയാണ് നവംബര്‍ എട്ടിനു ശേഷം. അതിന്റെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലെന്ന് കേട്ടാല്‍ പിന്നെ ചിരിയടക്കാനും കഴിയില്ല. നോട്ടടിക്കലും നിരോധിക്കലുമൊക്കെ റിസര്‍വ് ബാങ്ക് ചെയ്യണം എന്നാണ് വെയ്പ്. പക്ഷേ നരേന്ദ്രമോദി വന്നതില്‍ പിന്നെ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഏതോ സെക്ഷന്‍ പോലെയാണ് ഈ റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നു പറഞ്ഞാല്‍ ഒരു സെക്ഷന്‍ ക്ലാര്‍ക്കിനെപ്പോലെയും. നോട്ട് നിരോധിക്കുന്നതും അടിക്കുന്നതും ഒക്കെ മോദിയല്ലേ. പടവും ഒപ്പും കൂടി നോട്ടില്‍ വച്ചാല്‍ പൂര്‍ത്തിയായി. എന്നിട്ടും പാവം ഊര്‍ജിത് പട്ടേലിനെയാണ് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിളിപ്പിച്ചത്. കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമൊന്നുമറിയാത്ത കൊണ്ട് കാര്യങ്ങള്‍ എളുപ്പം കഴിഞ്ഞു
ബാങ്കില്‍ തിരിച്ചെത്തിയ പണത്തിന്റെ കണക്കൊക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിച്ച് ചോദിക്കേണ്ട വല്ല കാര്യവുമുണ്ടോ. ആ നേരത്ത് കെ സുരേന്ദ്രനോട് ഒന്നു ചോദിച്ചിരുന്നെങ്കില്‍ കൃത്യമായ കണക്ക് കൊടുത്തേനെ. സുരേന്ദ്രന്‍ കണക്കു തരാമെന്ന് പറഞ്ഞ ദിവസം കഴിഞ്ഞിട്ട് എത്രയോ ദിവസമായി.
സുരേന്ദ്രന്‍ ആ കണക്ക് നമ്മള്‍ക്ക് തരണ്ട. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കൊടുത്താല്‍ മതി. അടുത്ത മൊഴിയെടുപ്പിന് വിളിക്കുമ്പോള്‍ പുള്ളി അത് കമ്മിറ്റിക്ക് കൊടുത്ത് രക്ഷപെട്ടോട്ടെ. പട്ടേലരെ ഇങ്ങനെ വിളിച്ച് വിഷമിപ്പിക്കുന്നതിന് കെവി തോമസിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കേണ്ടതാണ്. പുള്ളി തന്നെ പത്രം വായിച്ചോ ടീവി കണ്ടോ ഒക്കെയാണ് റിസര്‍വ് ബാങ്കില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നത്. അതിനിടക്ക് കേറി എത്ര നോട്ടു തിരിച്ചു വന്നു. എത്ര കള്ളപ്പണം കണ്ടെത്തി എന്നൊക്കെ ചോദിച്ചാല്‍ എന്തു ചെയ്യും. കഴിഞ്ഞ ധനകാര്യ സമിതിയ യോഗത്തില്‍ എല്ലാവരും കൂടി പട്ടേലരെ വലിച്ചു കീറി ഒട്ടിക്കാന്‍ പോയതാണ്. മന്‍മോഹന്‍ സിങ്ങാണ് രക്ഷിച്ചത്. ആളു മിണ്ടാപ്രാണിയാണെങ്കിലും സിങിന് കണ്ണില്‍ച്ചോരയുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഇല്ലാത്തത്