ചോരച്ചാലുകൾ നീന്തിക്കയറിയ ബാർകോഴ സമരം; ഒക്കെ ഒരു മായ..!

ഒരു നുണ മറക്കാന്‍ പിന്നേയും പറയേണ്ടിവരിക പലതരം നുണകളാണെന്ന് നമുക്കറിയാം. ഇതിപ്പോ അങ്ങനെയല്ല കാര്യം. ഇടക്കാലത്ത്, മറച്ചുവക്കാനും മറക്കാനും ശ്രമിച്ച ഒരു സത്യം, കേസ് ജയിക്കാന്‍ വേണ്ടി കോടതിയില്‍ പറയേണ്ടി വന്നതിന്‍റെ ബാക്കി കാര്യങ്ങളാണ്. സംഭവത്തിലെ ജാള്യത മറയ്ക്കാനും നാട്ടുകാരെ പൊട്ടന്‍ കളിപ്പിക്കാനും ആ ഉത്തരവാദിത്തം താന്‍ തന്നെ ഏറ്റെടുക്കുന്നു എന്നും പറഞ്ഞ് ഒരാള്‍ അണിയറയില്‍ തയ്യാറാവുന്നുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്ന തടയുന്നതിന്‍റെ ഭാഗമായി നിയമസഭയില്‍ അരങ്ങേറിയ നൃത്തനൃത്യങ്ങളാണ് വിഷയം. നിയമസഭയിലെ കയ്യാങ്കളി എന്നൊക്കെ ഒരു മാന്യതയ്ക്ക് വേണമെങ്കില്‍ പറയാം. ആ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അതായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സിപിഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി. അവിടെ വച്ച് പിണറായി സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ പറഞ്ഞു അന്ന് എംഎല്‍എമാര്‍ സമരം ചെയ്യുകയായിരുന്നു എന്നും അന്നത്തെ ധനമന്ത്രി അഴിമതിക്കാരനായിരുന്നു എന്നും. അതുകൊണ്ട് കേസ് പിന്‍വലിക്കണം. സ്വാഭാവികമായി അഴിമതിക്കെതിരെ സന്ധിയില്ലാസമരം ചെയ്യുന്നതിന്‍റെ ഭാഗമായി എംഎല്‍എമാര്‍ക്ക് കസേര മറിച്ചിടേണ്ടിയൊക്കെ വന്നുകാണും. അതോര്‍ത്ത് കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുവദിക്കും എന്ന് വിചാരിച്ചുപോയി. അങ്ങനെ കേസ് ജയിക്കാന്‍ സത്യം പറഞ്ഞും പോയി. പക്ഷേ മാണിയുടെ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ഇപ്പോ എല്‍ഡ‍ിഎഫിലാണ്. ആ ബന്ധത്തിന് ഈ സത്യം എതിരാണ്.  അപ്പോ പിന്നെ സത്യത്തെ കുഴിച്ചുമൂടാന്‍ ഒരാള്‍ വരേണ്ടിവരും. വലിയ ഐഡിയയുമായാണ് വരവ്. 

ഓ ഭയങ്കര ബുദ്ധിയായിപ്പോയി. സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് ഇംഗ്ലീഷിലാണ്. The MLAs were protesting against the presentation of the budget by a corrupt finance minister. എംഎല്‍എമാര്‍ അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ സമരം ചെയ്യുകയായിരുന്നു അന്ന്. ശരിയാണ്. ധനമന്ത്രി എന്നേ പറഞ്ഞുള്ളു. പേര് കെ.എം. മാണി എന്നു പറഞ്ഞില്ല. അതുകൊണ്ട് അത് കെ.എം. മാണിയെ പറ്റിയല്ല എന്ന് വിജയരാഘവന്‍ സഖാവ്. കൊള്ളാം . പക്ഷേ അതൊക്കെ എകെജി സെന്‍ററിലെ മുന്നണിയോഗത്തില്‍ പറഞ്ഞാമതി. നാട്ടുകാരോട് എഴുന്നള്ളിക്കണോ? കാണാം തിരുവാ എതിർവാ.