സുവര്‍ണ നിമിഷങ്ങളിലൂടെ സംസ്ഥാന സര്‍ക്കാര്‍ കടന്നുപോകുന്ന സാഹചര്യത്തില്‍ അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ തുടങ്ങുകയാണ് തിരുവാ എതിര്‍വാ
മുഖ്യമന്ത്രിയുടെ ഓഫീസ്. എന്നുവച്ചാല്‍ സാക്ഷാല്‍ പിണറായി വിജയന്‍റെ ഓഫീസ്. എതിരാളികള്‍ വടിവാള്‍ വിജയനെന്നൊക്കെ പേടിയോടെ പറയുന്ന ആ മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റി നമ്മുടെ മനസിലുണ്ടായിരുന്ന എല്ലാ സങ്കല്‍പ്പങ്ങളും തകിടം മറിഞ്ഞു. സ്വര്‍ണം എന്നത് ഇതുവരെ ഒരു ആസ്തിയായിരുന്നുവെങ്കില്‍ ഇന്ന് പാര്‍ട്ടിക്കും പാര്‍ട്ടിക്കാര്‍ക്കും അതൊരു ബാധ്യതയായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് ഇത്രയും നാള്‍ പറഞ്ഞ മലയാളികള്‍, അയ്യോ ഇതുവരെ അപ്പോള്‍ മുഖ്യമന്ത്രി ശിവശങ്കരനായിരുന്നോ എന്ന് ചിന്തിച്ചിരിപ്പാണ്. പഴയ സോളര്‍ സമരം കേരളത്തില്‍ രണ്ട് മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഒന്ന് ഇടതുപക്ഷം അധികാരക്കസേരയിലെത്തി. രണ്ട് രമേശ് ചെന്നിത്തല പ്രതിപക്ഷക്കസേരയിലുമെത്തി. സരിത എന്നൊരു സ്ത്രീ ഉയര്‍ത്തിയ സോളര്‍ പ്രശ്നത്തിന്‍റെ ഗുണഭോക്താക്കള്‍ ഇപ്പോള്‍ സ്വപ്ന എന്നൊരു സ്തീ ഉയര്‍ത്തിയ സ്വര്‍ണ്ണ വിവാദത്തിന്‍റെ പേരില്‍ തമ്മിലടിക്കുകയാണ്. തന്‍റെ ഓഫീസ് പരിശുദ്ധമാണെന്ന് മുഖ്യന്‍ പറയുന്നു. ശരിയാണ് നന്നായി ഉരച്ചു നോക്കിയപ്പോള്‍ മാറ്റ് നന്നായി അറിയാന്‍ പറ്റി. സര്‍ക്കാരിനെതിരെ ആരോപണത്തിന്‍റെ ശരങ്ങള്‍ തീര്‍ക്കുന്നതില്‍ അഗ്രഗണ്യനായ ചെന്നിത്തല പക്ഷേ വിടാന്‍ ഒരുക്കമേയല്ല. പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമുണ്ട്. ഖജനാവിലേക്ക് പണമുണ്ടാക്കാന്‍ ഇറങ്ങിയ പിണറായിയുടെ ചട്ടിയില്‍ ആദ്യം പമ്പയിലെ മണ്ണ വാരിയിട്ടു. ഇപ്പോ ദാ മുഖഅയനെ ചോദ്യം ചെയ്യണം എന്നാണ് ഡിമാന്‍റ്
സ്വര്‍ണത്തിന്‍റെ നിറമെന്ത്. ആദ്യമായാകും ഇത്തരത്തിലൊരു ചോദ്യം ഈ ലോകത്തുതന്നെ ഉയരുന്നത്. ദിവസങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും ആ നിറം ഏതെന്നുറപ്പിക്കാന്‍ പാര്‍ട്ടികള്‍ക്ക് ആയിട്ടില്ല. ചുവപ്പാണെന്ന് ബിജെപിയും പച്ചയും കാവിയുമാണെന്ന് ഇടതുപക്ഷവും പറയുന്നു. ത്രിവര്‍ണം ഇതുവരെ ആരോപിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ കോണ്‍ഗ്രസ് രക്ഷപ്പെട്ടു നില്‍ക്കുകയാണ്. പറ്റുവാണെങ്കില്‍ സ്വര്‍ണത്തിന്‍റെ നിറം കണ്ടെത്താന്‍ കൂടി എന്‍ഐഎ തയാറാകണം. എങ്കിലേ ഈ പുകില്‍ അവസാനിക്കൂ.
ബിജെപിക്കും സിപിഎമ്മിനും സ്വര്‍ണത്തിന്‍റെ നിറത്തില്‍ സംശയം മാറാത്ത സ്ഥിതിക്ക് നമുക്ക് ആലപ്പുഴ വരെ ഒന്നു പോയിവരാം. യൂത്ത് ഫ്രണ്ടിന്‍റെ സജീവ് ഗോപാലകൃഷ്ണന്‍ ഈ സ്വര്‍ണത്തില്‍ ഗവേഷണം നടത്തിയ ആളാണ്. നമുക്ക് കേട്ടു മാത്രം പരിചയമുള്ള ഡിപ്ലോമാറ്റിക് ബാഗേജ് കാണുകയുമാകാം. മുഖ്യമന്ത്രിക്കുള്ള ഒരു പെട്ടി സമ്മാനവുമായി ഇറങ്ങിയതാണ് ഈ പ്രതിഷേധക്കാരന്‍. കോവിഡ് നിയന്ത്രണം ഉള്ളതുകൊണ്ട് സെക്രട്ടറിയേറ്റിലെത്തി കൊടുക്കാന്‍ഡ കഴിയില്ല. അതുകൊണ്ട് ആലപ്പുഴ കലക്ട്രേറ്റിലേക്കെത്തി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ നിര്‍ദേശമില്ലാഞ്ഞിട്ടും കേരള പൊലീസ് സജീവിനെ പിടികൂടി.
ഈ സ്വര്‍ണക്കടത്തു കേസ് സമയത്ത് ഉപമകളുടെയും പഴഞ്ചൊല്ലുകളുടെയും പ്രവാഹമാണ്. എന്നാല്‍ അവക്കൊന്നും സ്വര്‍ണവുമായി ഒരു ബന്ധവുമില്ലതാനും. ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും എന്ന ചൊല്ലാണ് മുഖ്യമന്ത്രിയുടെ ആയുധം. ഉപ്പായതിനാല്‍ അതില്‍ കോണ്‍ഗ്രസ് പേറ്റന്‍റ് അവകാശപ്പെടുന്നുണ്ട്. കാളപെറ്റെന്നുകേട്ട് കയറെടുക്കരുതെന്നൊക്കെ മുഖ്യന്‍ പറഞ്ഞത് പ്രതിപക്ഷത്തിന് ഫീല്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണത്താക്കോല്‍ ഉണ്ടെങ്കില്‍ പലവാതിലും തുറക്കും എന്ന് തിരിച്ചുപറഞ്ഞ് വേണമെങ്കില്‍ രമേശിന് ചെക് വയ്ക്കാവുന്നതാണ്
ആരെയും പേടിക്കാത്തവനാണ് മുഖ്യന്‍ എന്ന തള്ള് പാര്‍ട്ടി സ്ക്രട്ടറി തന്നെ നടത്തുന്ന സ്ഥിതിക്ക് പിണറായിക്ക് വപുറത്തുനിന്നൊരു പിആര്‍ ഏജന്‍സിയുടെയും സഹായം ഇനി ആവശ്യമുണ്ടാകില്ല. പാര്‍ട്ടി നമ്മളെ തള്ളി മറിച്ചിടുന്നതിനു മുമ്പ് ഒരു ഇടവേള
സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സോളര്‍ ശാപം കിട്ടിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. പണ്ട് നിയമസഭയിലെ സ്പീക്കറുടെ ഇരിപ്പടം തള്ളി മറിച്ചിടാന്‍ മുന്നിട്ടിറങ്ങിയാരുന്നു. പിന്നീട് അതേ കസേരയില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ പഴയ കസേരകളി പ്രതിപക്ഷം ഇടത്തിടക്ക് ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഇപ്പോള്‍ ഇതാ സ്വപ്നയുടെ പേര് പറഞ്ഞാണ് അപമാനിക്കുന്നത്. പരിചയക്കാരി വിളിച്ചപ്പോള്‍ ഒരു കട ഉദ്ഘാടനത്തിന് പോയതാണ്. സംഗതി വിവാദമായി. അപ്പോള്‍ സ്ഥലം എംഎല്‍എ സി ദിവാകരന്‍ പറയുന്നു, ആ പെട്ടിക്കട ഉദ്ഘാടനത്തിന് ആദ്യം വിളിച്ചത് എന്നെയാണ് എന്ന്. വീണു കിടക്കുമ്പോള്‍ ചവിട്ടുക എന്നതിന്‍റെ ഒറ്റവാക്കാണ് സിപിഐ എന്നത് പിണറായി മുന്നേ തിരിച്ചറിഞ്ഞതാണ്. ശ്രീരാമകൃഷ്ണന്‍ ഇപ്പോള്‍ അത് മനസിലാക്കി.
തന്‍റെ കൈകള്‍ പരിശുദ്ധമാണെന്നാണ് ശ്രീരാമകൃഷ്ണന്‍ പറയുന്നത്. ആരു വിശ്വസിച്ചില്ലെങ്കിലും നമ്മള്‍ അത് വിശ്വസിക്കുകയാണ്. കാരണം ആ കൈകള് നോക്കൂ. അതില്‍ ഗ്ലൗസുണ്ട്. അതുകൊണ്ട് പരിശുദ്ധം തന്നെ. വേട്ടക്കിറങ്ങിയ സിപിഐക്കാരെ എങ്ങനെ നേരിടണമെന്ന് വല്ല്യ നിശ്ചയമില്ലെങ്കിലും മാധ്യമങ്ങളോട് എങ്ങനെ പെരുമാറണമെന്ന് സ്പീക്കര്‍ക്ക് നന്നായറിയാം. ഇതുകൊണ്ടൊന്നും ചോദ്യങ്ങള്‍ അവസാനിക്കില്ല എന്നുമാത്രം. അതുപോട്ടെ. ദീവാകരന്‍ എംഎല്‍എയോട് ഒരേ ഒരു ചോദ്യം. എന്തുകൊണ്ടാണ് താങ്കള്‍ ആ ഉദ്ഘാടനത്തിന് പോകാഞ്ഞത്
ഒക്കെ മനസിലായി. ഇപ്പോള്‍ എട്ടുമണി ചര്‍ച്ചകള്‍ക്ക് റേറ്റിങ് കൂടുതലാണ്. കോമഡി കേള്‍ക്കണമെങ്കില്‍ സീരിയസ് ചര്‍ച്ച കാണണം എന്നതാണ് അവസ്ഥ. കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയെപ്പറ്റിയൊക്കെ കൂടുതല്‍ വിവരം ലഭിക്കണമെങ്കില്‍ ഈ ചര്‍ച്ചകളൊന്നും മിസ് ചെയ്യല്ല് കാണുമ്പോള്‍ ചിരിച്ചില്ലെങ്കില്‍ പരാതി പറയുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ ചിരിച്ചതിന് പരാതി പറയുന്നവരെ കാണണമെങ്കിലും എട്ടു മണിക്ക് കൗണ്ടര്‍ പോയിന്‍റൊക്കെ കാണണം. ഈ അയ്യപ്പദാസിനെയൊക്കെ സമ്മതിക്കണം. എത്ര സംയമനത്തോടെയാണ് ചിരിക്കാതെയിരിക്കുന്നത്.