ഷാർജ എമിറേറ്റിലെ ഇന്ത്യൻ സംരഭകരുടെ നിക്ഷേപത്തിൽ വൻ വർധന

ഷാർജ എമിറേറ്റിലെ ഇന്ത്യൻ സംരഭകരുടെ നിക്ഷേപത്തിൽ വൻ വർധന. കഴിഞ്ഞവർഷം ഇന്ത്യൻ വ്യവസായികൾ ആയിരത്തിഇരുന്നൂറു കോടി ദിർഹത്തിൻറെ നിക്ഷേപം ഷാർജയിൽ നടത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ത്യ, യുഎഇ പങ്കാളിത്ത ഉച്ചകോടിയിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധം വ്യാപാര വ്യവസായ മേഖലകളിൽ ഉണർവു പകർന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹംറിയ ഫ്രീസോണിൽ കഴിഞ്ഞവർഷം റജിസ്റ്റർ ചെയ്ത 7,000 കമ്പനികളിൽ ഭൂരിഭാഗവും ഇന്ത്യൻ നിന്നുള്ളവയാണ്. മറ്റു ഫ്രീസോണുകളിലും ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്. ചേംബറിൽ 16,500 ലേറെ കമ്പനികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കയറ്റുമതിയും പുനർകയറ്റുമതിയും ഉൾപ്പെടെ ഇവ 77.1 കോടി ദിർഹത്തിന്റെ ഇടപാടുകൾ നടത്തി. വ്യാവസായിക ആവശ്യങ്ങൾക്കുള്ള എണ്ണയും ലൂബ്രിക്കന്റുകളും മറ്റ് ഉൽപന്നങ്ങളും നിർമിക്കാൻ ഇന്ത്യയിലെ ഗാന്ധാർ ഒായിൽ റിഫൈനറിയും ഹംറിയ ഫ്രീസോണും കരാർ ഒപ്പുവച്ചിരുന്നു. ഫ്രീസോണിലെ വൻ നിക്ഷേപ പദ്ധതിയാണിത്. അതേസമയം, കൂടുതൽ ഇളവുകളും സൌകര്യങ്ങളുമായി ഇന്ത്യൻ കമ്പനികളെ ഷാർജ സ്വാഗതം ചെയ്യുന്നതായി എസ്.സി.സി.ഐ സെക്കൻഡ് വൈസ് ചെയർമാൻ വലീദ് അബ്ദുൽ റഹ്മാൻ ബുഖാതിർ പറഞ്ഞു. കൂടുതൽ കമ്പനികൾ വരുന്നത് ഇന്ത്യക്കാരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.