കൊച്ചി കാർണിവലിന് സമാപനം

നിറപ്പകിട്ടാർന്ന കാർണിവൽ റാലിയോടെ മുപ്പത്തിനാലാമത് കൊച്ചിൻ കാർണിവലിനു സമാപനം. വാദ്യമേളങ്ങളും കേരളീയ കലാരൂപങ്ങളും പ്രച്ഛന്ന വേഷധാരികളും അണിനിരന്ന റാലിയിൽ ഫോർട്ട് കൊച്ചി വർണക്കടലായി മാറി.മൂന്നാഴ്ച നീണ്ട കാർണിവൽ ആഘോഷങ്ങൾക്കാണ് മനോഹരമായ റാലിയോടെ കൊടിയിറങ്ങിയത്. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നിന്നാരംഭിച്ച കാർണിവൽ റാലി പരേഡ് ഗ്രൗണ്ടിലാണ് സമാപിച്ചത്. വാദ്യമേളങ്ങളും, കേരളീയ കലാരൂപങ്ങളും റാലിയുടെ മാറ്റുകൂട്ടി. 

സമകാലിക വിഷയങ്ങൾ ആസ്പദമാക്കി ഒരുക്കിയ നിശ്ചല ദൃശ്യങ്ങളും സ്കിറ്റുകളും കാഴ്ചക്കാരുടെ മനം കവർന്നു. തമിഴ് നടൻ രജനികാന്തിന്റേയും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യയുടേയും അപരന്മാര്‍ കയ്യടി നേടി. വിദേശികളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനാവലിയാണ് റാലി കാണാൻ ഫോർട്ട് കൊച്ചിയിലെ തെരുവുകളിൽ തടിച്ചുകൂടിയത്.