സിബിഎസ്ഇ 12–ാം ക്ലാസ് ഫലം പ്രഖ്യാപനം വന്നിട്ട് കുറച്ച് ദിവസമായി.അതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ടായ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല.മാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുമില്ല. ഇത്തവണത്തെ വിജയ ശതമാനം കുറവായിരുന്നല്ലോ 85.2%. അതും കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിജയ ശതമാനം.ഉയര്‍ന്ന മാര്‍ക്ക് പ്രതീക്ഷിച്ച പലര്‍ക്കും നിരാശ. തിടുക്കപ്പെട്ട് പരീക്ഷിച്ച ഓണ്‍ സ്കീന്‍ മാര്‍ക്കിങ് രീതി തിരിച്ചടിയായി.പരിഷ്കൃത നടപടിയായി ആരംഭിച്ചത് ഗരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പിന്നാലെ വിദ്യാർഥികളുടെ പരാതി ശരിവയ്ക്കുന്ന തരത്തിൽ ഒട്ടും വ്യക്തതയില്ലാത്ത ചോദ്യപ്പേപ്പർ പകർപ്പുകൾ പുറത്തുവന്നു.
പകർപ്പുകളിൽ ഭൂരിഭാഗവും വായിക്കാനാകാത്ത നിലയില്‍. പരീക്ഷ എഴുതിയവർക്കുപോലും സ്വന്തം കയ്യക്ഷരം വായിക്കാന്‍ കഴിയുന്നില്ല എന്നിരിക്കെ അധ്യാപകർ എങ്ങനെ മാർക്കിടുമെന്നു വിദ്യാർഥികൾ ചോദിക്കുകയാണ്. ഇതൊരു പ്രശ്നം ആണെങ്കില്ല അടുത്ത പ്രശ്നം അതിലും വലുതാണ്.പേര് ഒരു വിദ്യാര്‍ഥിയുടേത് ഉത്തരപേപ്പര്‍ മറ്റൊരു വിദ്യാര്‍ഥിയുടേത്.ചിലര്‍ക്ക് ഉത്തര കടലാസുകളില്‍ എല്ലാ പേപ്പറുകളും ഇല്ല.പ്രശ്നങ്ങള്‍ പലതാണെങ്കിലും ന്യായീകരണത്തിന് അപ്പുറം ഒന്നിനും ഒരു കൃത്യമായ നടപടിയോ പരിഹാരമോ ഇല്ല.98 ലക്ഷം ഉത്തരക്കടലാസുകളിൽ 68,000 എണ്ണത്തിൽ സ്കാനിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് അധ്യാപകർ പറയുന്നു.
എന്നിട്ടും 13,000 എണ്ണത്തിൽ മാത്രമാണ് നേരിട്ടുള്ള മൂല്യനിർണയം നടത്തിയത്.ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് പിഡിഎഫ് ആക്കുന്നതിനുള്ള കരാർ സ്വകാര്യ ഏജൻസിക്കാണ് സിബിഎസ്ഇ നൽകിയത്. 20–30 പേജുകൾ വരുന്ന ഓരോ ഉത്തരക്കടലാസും സ്കാൻ ചെയ്യാൻ ഓട്ടമാറ്റിക് സ്കാനിങ് സംവിധാനം ഉപയോഗിച്ച് മടങ്ങിയ പേജുകൾ സ്കാൻ ചെയ്യാതെ പോയതും വ്യക്തതയില്ലാത്ത പേജുകൾ സ്കാൻ ചെയ്ത് പിഡിഎഫ് ആക്കിയതും ഗുരുതര വീഴ്ചയല്ലേ?
എന്താണ് യഥാര്‍ഥത്തില്‍സിബിഎസ്ഇ ഉദ്ദേശിക്കുന്നത്?..പരീക്ഷ മൂല്യനിർണയത്തിലെ അപാകതകൾക്കു പിന്നാലെ പുനർമൂല്യനിർണയത്തിലും സിബിഎസ്ഇ ഇപ്പോഴും വിദ്യാർഥികളെ വലച്ചു കൊണ്ടിരിക്കുന്നു. ഇന്ന് ശരിയാകും നാളെ ശരിയാകും എന്നു പറയുന്നവര്‍ വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടേയും മാനസിക അവസ്ഥ ഒന്ന് ആലോചിക്കേണ്ടേ? അവരുടെ തുടര്‍ പഠനത്തെ പറ്റി ഒന്ന് ചിന്തിക്കേണ്ടേ?