ശബരിമലയിലെ സ്വര്‍ണപ്പാളി മുക്കാന്‍ കൊണ്ടുപോയി ശരിക്കും മുക്കിയവര്‍ തന്നെയാണ് ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞത്.എത്ര കിലോ ചുരണ്ടിയെന്ന് തിട്ടപ്പെടുത്താന്‍ പാടുപെടുമ്പോഴാണ് കേട്ടതൊന്നും അല്ല അത്ക്കും മേലെയാണ് കാര്യങ്ങളുെട കിടപ്പെന്ന് മനസിലാകുന്നത്.ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളികളിലെ ഒരു കിലോയിലേറെ സ്വര്‍ണം പോറ്റി കൊണ്ടുപോയി.ശ്രീകോവിലിന്റെ വശങ്ങളിലുള്ള രണ്ട് പാളികളും കൈക്കലാക്കി.ഇവിടെയും തീര്‍ന്നോ..ഇന്നിപ്പോള്‍ അറിയുന്നു കട്ടിളയിലെ സ്വര്‍ണവും അടിച്ചുമാറ്റിയെന്ന്.ഇവിടെയും കൈമാറുമ്പോള്‍ ചെമ്പെന്ന് രേഖപ്പെടുത്താന്‍ ദേവസ്വം മറന്നിട്ടില്ല.അപ്പോള്‍ പിന്നെ സ്വാഭാവികമായും ഉയരുന്ന സംശയം ഇതേയുളളൂ.ഈ അടിച്ചുമാറ്റലിന്റെ വ്യാപ്തിയെത്രയാണ്?ഇനിയും എന്തോക്കെ പുറത്തുവരാനുണ്ട്?കണ്ടതും അറിഞ്ഞതും മഞ്ഞുമലയുടെ അറ്റം മാത്രമോ?ഈ തിരക്കഥകളുടെയെല്ലാം ക്ലൈമാക്സ് എപ്പോള്‍?ഇന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു.യോഗം തുടങ്ങി മണിക്കൂറുകള്ക്കുള്ളിലല് ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ ആദ്യ നടപടി.ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന് സസ്പെൻഷൻ.എന്ത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് ഈ കാലതാമസം ഉണ്ടായത്.ഒടുവില്‍ ഹൈക്കോടതി കടുപ്പിച്ചതോടെ നിവര്ത്തിയില്ലാതെയെടുത്ത നടപടി മാത്രമാണോ?കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ബോര്‍ഡ് നടപടിയെടുക്കും എന്ന് സൂചനകള്‍കൂടി പുറത്തുവരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ മാത്രമാണോ പ്രശ്നക്കാര്‍? അതിന് അപ്പുറേത്ത് ചെന്നാല്‍ എല്ലാം ക്ലിയര്‍ ആണോ?