ശബരിമല സ്വർണ്ണക്കവർച്ചാ കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാർ ജയിലിന് പുറത്തേക്ക്. 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന്, ശ്രീകോവിലിലെ കട്ടിളപ്പാളി സ്വർണ്ണക്കേസിലും ദ്വാരപാലക ശില്പക്കേസിലും പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചു. കേസിൽ ഇതുവരെ ആറ് പ്രതികൾക്ക് സ്വാഭാവിക ജാമ്യവും, തന്ത്രി ഉൾപ്പെടെ രണ്ട് പ്രതികൾക്ക് തെളിവുകളുടെ അഭാവത്തിൽ കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യവും ലഭിച്ചിരുന്നു.
കേസിലെ സിപിഎം ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, മുൻ കോന്നി എംഎൽഎ കൂടിയായ പത്മകുമാറിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ നടന്ന പത്മകുമാറിന്റെ അറസ്റ്റ് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. അന്വേഷണം ഉന്നതതലങ്ങളിലേക്ക് നീങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ്, കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ പുറത്തിറങ്ങുന്നത്.
പത്മകുമാർ പുറത്തിറങ്ങുമ്പോഴും എത്ര സ്വർണ്ണം മോഷണം പോയെന്നോ അത് എവിടെയാണെന്നോ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഇതുവരെ കഴിഞ്ഞിട്ടില്ല. പത്മകുമാറിന് പുറമെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസു, മുരാരി ബാബു, സുദേഷ് കുമാർ, കെ.എസ്. ബൈജു എന്നിവർക്കാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. തന്ത്രി കണ്ഠരര് രാജീവര്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ എന്നിവർക്ക് തെളിവില്ല എന്ന കാരണത്താലാണ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.