ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ നിന്നും സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്ത പശ്ചാത്തലത്തിലാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം (Statutory Bail) ലഭിച്ചത്.
ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വർണം മാറ്റിയ കേസിലും പത്മകുമാറിന് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുകയാണ്. കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾക്കും സമാനമായ രീതിയിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളോ കുറ്റപത്രം കൃത്യസമയത്ത് സമർപ്പിക്കാനോ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) സാധിച്ചില്ലെന്ന വിമർശനം ശക്തമായി.
കേസിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണെന്നും ഇവർ പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. മോഷ്ടിക്കപ്പെട്ട സ്വർണം (തൊണ്ടിമുതൽ) ഇതുവരെ പൂർണ്ണമായി വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്ന വാദവും അന്വേഷണ സംഘം ഉന്നയിച്ചിരുന്നു. കട്ടിളപാളി കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്ന പത്മകുമാര്‍ ഇന്ന് ജയില്‍മോചിതനാകും.