ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്ന മകനെതിരെ കുടുംബ കോടതിയിൽ മൊഴി നൽകി പെറ്റമ്മയും. വിവാഹമോചന കേസിൽ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മരുമകൾക്കു നാലുകോടി രൂപ ജീവനാംശം നൽകാൻ കോടതിഉത്തരവിട്ടു. കർണാടക മുൻമന്ത്രി അന്തരിച്ച എസ്.ആർ. കാശപ്പനവരുടെ മകൻ ദേവാനന്ദ് ശിവശങ്കരപ്പയ്ക്കെതിരെയാണ് ബെംഗളൂരുവിലെ കുടുംബ കോടതിയുടെ വിധി. അഡീ. പ്രിൻസിപ്പൽ ജഡ്ജി കെ. ഭാഗ്യയാണ് വിധി പ്രസ്താവിച്ചത്. ദേവാനന്ദിന്റെ സഹോദരിയുടെ മകൾ കൂടിയായ ആദ്യഭാര്യയാണ് വിവാഹ മോചനവും 4.8 കോടി രൂപ ജീവനാംശവും ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.
2011ൽ വിവാഹിതരായ ഇരുവരും വർഷങ്ങളായി വേർപിരിഞ്ഞു കഴിയുകയാണ്. തന്റെ അനുവാദമില്ലാതെയാണ് ദേവാനന്ദ് വിവാഹം ചെയ്തതെന്നും വിവാഹശേഷം തന്നോട് അടുപ്പം കാണിച്ചില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതിനിടെ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായ ദേവാനന്ദ് കൂടുതൽ സമയവും അവർക്കൊപ്പം ചെലവിടാൻ തുടങ്ങി. ഇതു ചോദ്യം ചെയ്ത തന്നെ ഉപദ്രവിച്ചു. ഇതേ കാര്യങ്ങൾ ശരിവച്ചുകൊണ്ടു ദേവാനന്ദിന്റെ അമ്മ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതാണ് യുവതിക്കു തുണയായത്. ദേവാനന്ദിനു ഭാര്യയും കുട്ടിയുമുണ്ടെന്നും നാലുകോടി ജീവനാംശം നൽകാനുള്ള ആസ്തി ദേവാനന്ദിനുണ്ടെന്നും കോടതിയെ അറിയിച്ചു. ജീവനാംശം 60 ദിവസത്തിനകം നൽകാനും കോടതി നിർദേശിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും ദേവാനന്ദ് കോടതിയിൽ ഹാജരായിട്ടില്ല.