ബിജെപി ഭരണത്തിലെത്തിയതോടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ തിരുവനന്തപുരം കോർപറേഷൻ ഇപ്പോൾ കാപ്പ പ്രതിയുടെ പേരിൽ തമ്മിൽത്തല്ലി രാജ്യത്തിനാകെ അപമാനമാകുകയാണ്. ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിലാകുന്ന ബിജെപി കൗൺസിലർ. പിന്നാലെ അപമാനകരമായ സത്യപ്രതിജ്‍ഞ റദ്ദാക്കൽ.

മേയറുടെ ഓഫീലിന് മുന്നില്‍ കൗൺസിലർമാരുടെ കൂട്ടത്തല്ല് . കാലൊടിഞ്ഞ മേയറും പരിക്കേറ്റ കുറെ കൗൺസിലർമാരും. കൊച്ചുകേരളത്തിന്‍റെ തലസ്ഥാനത്ത് എന്തെല്ലാമാണ് നടക്കുന്നത് എന്ന് ആരും ചോദിച്ചുപോകുന്ന സ്ഥിതി. വെള്ളിയാഴ്ചത്തെ കൂട്ടപ്പൊരിച്ചിലിന്‍റെ ഭാഗമായ ചില കൗണ്‍സിലര്‍മാര്‍ ആംബുലന്‍സിലും വീല്‍ചെയറിലുമൊക്കയാണ് കൗണ്‍സിലര്‍മാരില്‍ ഇന്ന് കൗണ്‍സില്‍യോഗത്തിനെത്തിയത്.

കാപ്പ പ്രതിയെ അയോഗ്യതയിൽ നിന്ന് രക്ഷിക്കാനെന്ന് തോന്നുംവിധം ഹാജർ പുസ്തകത്തിനായി പിടിവിലിയും ആക്രോശവും. ജനപ്രതിനിധികളാണോ, തെരുവുഗുണ്ടകളാണോ എന്ന് ആരും സംശയിക്കുംവിധമുള്ള അസംബന്ധ നാടകങ്ങളാണ് തിരുവനന്തപുരം കോർപറേഷനിൽ നടക്കുന്നത്. മാറാത്തതെല്ലാം മാറും എന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞത് ഇതാണോ?

തിരുവനന്തപുരത്തെ ലോകോത്തരമാക്കുമെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചത് ഇതിനായിരുന്നോ? തലസ്ഥാനത്ത്  പകർച്ച വ്യാധികൾ വ്യാപിക്കുമ്പോൾ കോർപറേഷനിലെ കൂട്ടത്തല്ലും അസഭ്യവർഷവും കൂടി സഹിക്കേണ്ട ഗതികേടിലാണോ തിരുവനന്തപുരം നഗരവാസികൾ?

ENGLISH SUMMARY:

Thiruvananthapuram Corporation's recent brawls, involving a BJP councilor detained under the Goonda Act, have turned into a national embarrassment. This escalating political chaos at the local level is raising serious questions about governance and public representation.