സ്ഥാനാര്‍ഥി ചിത്രം ഏതാണ്ടായപ്പോള്‍ മൂന്നു മുന്നണികളിലും പൊട്ടലും ചീറ്റലും പുകച്ചിലും. കണ്ണൂര്‍ ഒഴിച്ചിട്ട് ബാക്കി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കാന്‍ കിണഞ്ഞ് പണിയെടുക്കുന്നു കോണ്‍ഗ്രസ്.   മല്‍സരിക്കുമെന്ന നിലപാടിലുറച്ച്, കേരള ഹൗസില്‍ നിന്ന് NOC വാങ്ങാനടക്കം മെനക്കെടുന്നു സുധാകരന്‍. കോന്നിയില്‍ അടൂര്‍ പ്രകാശ്, അല്ലെങ്കില്‍ അദ്ദേഹം പറയുന്നയാള്‍ എന്നാണ് ലൈന്‍. ലീഗിന്‍റെ ലിസ്റ്റിലെ നീരസം പലവിധത്തില്‍ പുകയുന്നു. മുതിര്‍ന്ന നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ ഇനി സഖാവ് രണ്ടത്താണി എന്ന് വിളിക്കേണ്ടി വരുമോ എന്ന ചോദ്യത്തോളമെത്തി പൊട്ടിത്തെറി. സിപിഎമ്മുമായുള്ള ചര്‍ച്ചകള്‍ തള്ളുന്നില്ല രണ്ടത്താണി. അമര്‍ഷം പരസ്യമാക്കിയ വനിതാ ലീഗും യോഗം ചേരുന്നു. പയ്യന്നൂരും തളിപ്പറമ്പും അമ്പലപ്പുഴയും സിപിഎമ്മിന് തലവേദന. സിപിഎം വിട്ട പി.കെ.ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. നേതാക്കളെ കന്നാക്രമിച്ച് പ്രചാരണം. എന്‍‌ഡിഎയില്‍ ഘടക കക്ഷികളുടെ ഇടച്ചില്‍. നേമത്ത് ഉള്‍പ്പടെ മല്‍സരിക്കുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍.  കുമ്മനം അടക്കം മുതിര്‍ന്ന നേതാക്കളെ അവഗണിച്ചെന്ന് ബി.ജെ.പിയിലും പരാതി.. അങ്ങനെ എണ്ണം പറഞ്ഞ സംഭവങ്ങള്‍, പ്രതികരണങ്ങള്‍, വിമത സ്വരങ്ങള്‍, നിലപാടുകള്‍ ഈ ഒരു ദിവസം തന്നെ കേരളം കാണുന്നു– കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു–വിസമയത്തിന് പകരം കാണുന്നത് വിസ്ഫോടനങ്ങളോ? പാളയത്തില്‍ പട പെരുകുമ്പോള്‍ പരുക്ക് കൂടുതലാര്‍ക്ക്? പൊട്ടലും ചീറ്റലും എവിടെ വരെ?

ENGLISH SUMMARY:

The explosive internal conflicts and candidate selection turmoil within the three major political fronts in Kerala. The ongoing disruptions and protests highlight significant challenges faced by each party as the election approaches.