സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയിൽ അതീവ പ്രഹരശേഷിയുള്ള ബോബുകൾ ഒന്നൊന്നായി പൊട്ടിക്കൊണ്ടിരിക്കുന്നു. കണ്ണൂരിൽ പയ്യന്നൂരിന് പിന്നാലെ തളിപ്പറമ്പിലും ഉഗ്രസ്ഫോടനം നടന്ന ദിവസമാണിന്ന്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും തലമുതിർന്ന നേതാവുമായ ടി കെ ഗോവിന്ദൻ, പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. തളിപ്പറമ്പിൽ തൻറെ പിൻഗാമിയായി എം വി ഗോവിന്ദൻ ഭാര്യ പികെ ശ്യാമളയെ നിയോഗിച്ചതിന്‍റെ പിന്നാമ്പുറമാണ് ജില്ലാ സെക്രട്ടേറിയറ്റംഗം വെളിപ്പെടുത്തിയത്. സ്വജനപക്ഷപാതത്തിൻറെയും കുടംബാധിപത്യത്തിൻറെയും നാണംകെട്ട കഥകളാണ് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ഇന്ന് പുറത്തുവന്നത്. പയ്യന്നൂരിൽ പാർട്ടി എംഎൽഎക്കെതിരെയാണ് സാമ്പത്തിക ക്രമക്കേടുകളും ഉയർന്നതെങ്കിൽ തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ കോടികളുടെ വെട്ടിപ്പാണ് ആരോപിക്കുന്നത്. ഇതിൽ മകൻറെ പങ്കും സൂചിപ്പിക്കുന്നതാണ് ഇന്നത്തെ തുറന്നുപറച്ചിൽ. ആന്തൂർ സാജൻ ജീവനൊടുക്കിയ സംഭവത്തിൽ പികെ ശ്യാമളയെ രക്ഷിക്കാൻ രേഖകൾ മുക്കിയെന്നുകൂടി ടികെ ഗോവിന്ദൻ തുറന്നടിച്ചു. സിപിഎം ജില്ലാ നേതൃത്വത്തിലെ രണ്ട് പ്രമുഖർ പാർട്ടികോട്ടകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഒരിക്കലും കുലുങ്ങില്ലെന്ന സിപിഎം കരുതിയ ചെങ്കോട്ടയിൽ സ്വന്തം സഖാക്കൾ തന്നെ വിള്ളൽ വീഴ്ടത്തുകയാണോ? വർഗ്ഗവഞ്ചകരെന്ന് വിളിച്ച് ഇവരുയർത്തിയ കലാപക്കൊടി താഴ്ത്താനാകുമോ? കണ്ണൂരിലെ പാളയത്തിൽ പട തെരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിന് പ്രതിരോധിക്കാനാവാത്ത ആഘാതമാണോ?