എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പ് ജയിക്കണം, തുടര്‍ഭരണം ഉറപ്പാക്കണം.. അതിന് നാനാവഴി തേടുകയാണ് സര്‍ക്കാര്‍ എന്ന് പ്രതിപക്ഷ വിമര്‍ശനവും ചര്‍ച്ചയും നില്‍ക്കുന്ന നേരത്താണ് ഇന്നത്തെ രണ്ട് സുപ്രധാന കോടതി ഇടപടലുകള്‍. ഒന്ന്.. ഹൈക്കോടതി വക മുഖ്യമന്ത്രി ഓഫിനുള്ള മുഖമടച്ച പ്രഹരം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങള്‍, സര്‍ക്കാരിന്‍റെ 'സ്പാർക്' സോഫ്റ്റ് വെയറില്‍ നിന്നെടുത്ത് ചട്ടം മറികടന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുരുപയോഗം ചെയ്തത് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നു. ഇത് പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. മേലില്‍ ഈഡാറ്റ ഉപയോഗിച്ച് ആളുകളുടെ ഫോണിലേക്ക് സന്ദേശങ്ങൾ അയക്കില്ലെന്ന് എഴുതി തരാൻ സർക്കാരിന് കോടതി നിർദേശം നൽകി. ഈ പ്രഹരത്തിന്‍റെ ക്ഷീണത്തില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് തെല്ലാശ്വാസം. നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടിയുടെ സ്റ്റേ. അതിനിടയിലാണ്... മോഹന്‍ലാലുമൊത്തുള്ള, മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖം ‘ഇരുവര്‍ ’ സര്‍ക്കാര്‍ വക ക്ലിഫ് ഹൗസില്‍ നിന്ന് ഒരുങ്ങുന്നത്... അങ്ങനെ വിവാദത്തിരയേറ്റും ഒഴിഞ്ഞും നാല് വോട്ടിനുള്ള പരിപാടികള്‍ തകൃതി. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– സ്വകാര്യതാ ചട്ടങ്ങള്‍ ലംഘിച്ചും വേണോ സര്‍ക്കാരിന് വോട്ടുറപ്പിക്കാന്‍ ? പത്താണ്ടിന്‍റെ ഭരണഗുണ ജനത്തിന് ജനത്തിന് അറിയാം എന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ ഇത്തരം പെടാപാടുകള്‍ എന്തിന് ? ഇവിടെ തെളിയുന്നത് പരിധിവിട്ട പ്രചാരണമോ ?