കേരളത്തില്‍ ഇനിയൊരു ഭരണത്തുടര്‍ച്ചയെന്നാല്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ കവി സച്ചിദാനന്ദന് അത് വരാനിരിക്കുന്ന ആപത്താണ്. സിപിഎം സെക്രട്ടറി എം.വി ഗോവിന്ദനാകട്ടെ പാവങ്ങള്‍ എന്ന വാക്കിനെത്തന്നെ തുടച്ചുനീക്കലും. തുടർഭരണം ദുരധികാരമായി മാറുമെന്ന് സച്ചിദാനന്ദൻ തുറന്നു പറഞ്ഞത് ഒരു തുടക്കമാണോ? ഇടത് സഹയാത്രികരായ സാംസ്കാരിക നായകർ പോലും അധികാരം എങ്ങനെയാണ് ദുഷിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞോ? 10 വർഷം മിണ്ടാതിരുന്നവർ ക്ക്പോലും നിശബ്ദത, കാലം മാപ്പ് നൽകാത്ത കുറ്റകൃത്യമാണെന്ന് ബോദ്ധ്യപ്പെടുന്നോ? ബംഗാൾ ആവർത്തിക്കുമെന്ന മുന്നറിയിപ്പ് ഒരു തെരഞ്ഞെടുപ്പ് കാലത്താണെന്നത് ഗൗരവമേറിയതാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം അവശേഷിക്കേ മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം. ജനങ്ങള്‍ക്കുണ്ടായ ചില തെറ്റിദ്ധാരണകളാണ് തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തിയ പാര്‍ട്ടി, ഗൃഹസമ്പര്‍ക്കത്തിലൂടെ ആ തെറ്റിദ്ധാരണകളെല്ലാം നീക്കിക്കഴിഞ്ഞു. മൂന്നാം പിണറായി സര്‍ക്കാരിനെ കേരളം അധികാരത്തിലേറ്റുന്ന ദിവസങ്ങള്‍ക്കായി സിപിഎം കാത്തിരിക്കുമ്പോഴാണ് സാംസ്ക്കാരിക നായകരുടെ കുത്തിത്തിരിപ്പ്. ബുദ്ധിജീവികള്‍ പറയുന്നതൊന്നും ക്ഷേമപെന്‍ഷനും ക്ഷാമബത്തയും വാങ്ങുന്ന സാധാരണ വോട്ടര്‍മാരെ സ്വാധീനിക്കില്ല എന്ന ആത്മവിശ്വാസം ഫലം കാണുമോ ? സഹയാത്രികരും സഹികെട്ടതെങ്ങനെ ?