സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇന്ത്യയില്‍ പീഡനപരാതികള്‍ സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ നിരീക്ഷണം ആശങ്കപ്പെടുത്തുന്നതാണോ ?വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തു എന്ന് പരാതിപ്പെടാനാവില്ല എന്നാണ് രാജ്യത്തെ പരമോന്നത കോടതി തീര്‍പ്പാക്കിയത്. കുറ്റകൃത്യത്തിന്റെ അടിസ്ഥാന ഘടകങ്ങൾ അന്വേഷിച്ച് യഥാർത്ഥ ബലാത്സംഗ കേസുകൾ തിരിച്ചറിയുന്നതിൽ കോടതികൾ അതീവ ജാഗ്രത പുലർത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെടുന്നു. സ്ത്രീ സുരക്ഷക്കായി ഈ രാജ്യം കാലങ്ങളെടുത്ത് നിർമ്മിച്ച നിയമങ്ങൾ നിരന്തരം ദുരുപയോഗപ്പെടുത്തുന്നതാണോ കോടതി ഇടപെടലിന് കാരണം? പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽസംഗങ്ങളായി ചിത്രീകരിക്കപ്പെടുകയാണോ? ബന്ധങ്ങൾ തകരുമ്പോൾ പകയോടെ പങ്കാളിക്കെതിരെ ലൈംഗിക പീഡന പരാതികൾ ഉന്നയിക്കുകയാണോ? നമ്മുടെ നീതിന്യായ കോടതികളെ ആശയക്കുഴപ്പത്തിലാക്കുന്ന ഈ നിയമപ്രശ്നം ഭരണഘടനാകോടതികൾ പലകേസുകളിൽ വിശദമായി പരിശോധിച്ചിട്ടുണ്ട്. പരാതിപ്പെടുന്നവരെയെല്ലാം ഇരയും അതിജീവിതയും ആയി കണക്കാക്കാനാവില്ല എന്നാണോ സുപ്രീം കോടതി വ്യക്തമായി പറയുന്നത്? പൊലീസും വിചാരണകോടതികളും ഈ ഉത്തരവിനെ ഗൗരവത്തോടെ കാണുമോ? സ്ത്രീയുടെ മാനസിക–ശാരീരിക അവസ്ഥകള്‍ പരിഗണിക്കപ്പെടാതെ പോകുമോ. യഥാർത്ഥ അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് നീതി ഉറപ്പാകുമോ?