ഇടികൊണ്ട് ചതഞ്ഞ പുറവും ചെവിയുമായി കേരള നിയമസഭയില്‍ ആവേശപ്രസംഗം നടത്താന്‍ കുന്നംകുളത്തെ സുജിത്തിനാവില്ല, കാരണം അയാള്‍ സാധാരണ പൗരനാണ്. ചോരപുരണ്ട ഷര്‍ട്ട് നിയമസഭയില്‍ ഉയര്‍ത്തി പൊലീസ് അതിക്രമത്തിനെതിരെ പ്രസംഗിച്ച പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. കേരളത്തെ ഞെട്ടിച്ച ക്രൂരമർദ്ദനത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും സംസ്ഥാന ആഭ്യന്തര മന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട കൊടിയ പൊലീസ,് മർദ്ദനം എപ്പോഴും അനുസ്മരിക്കുന്ന പിണറായി വിജയന്‍, അധികാരത്തിൻറെ അഹന്തയില്‍ സ്വന്തം ഭൂതകാലം മറന്നോ? ഒരു നിരപരാധിയെ കള്ളക്കേസിൽ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ച പൊലീസ് ഭീകരർക്ക് സംരക്ഷണമൊരുക്കുകയാണോ മുഖ്യമന്ത്രി? യൂത്തുകോൺഗ്രസുകാരെ ചെടിച്ചട്ടിയും ഹെൽമറ്റും ഉപയോഗിച്ച് അതിക്രൂരമായി സ്വന്തം പാർട്ടിക്കാർ നേരിട്ടത് കൺമുന്നിൽ കണ്ടിട്ടും അത് രക്ഷാപ്രവർത്തനമാണെന്ന് നിർലജ്ജം പ്രഖ്യാപിച്ച പിണറായി വിജയന്‍ സ്വന്തം വകുപ്പിലെ ക്രിമിനലുകളെയും വെള്ളപൂശുകയാണോ?ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മൂടിവച്ച കാടത്തം, വിവരാവകാശ നിയമത്തിൻറെ ശക്തിയിൽ ജനങ്ങളുടെ കൺമുന്നിൽ എത്തിയിട്ടും ഒരക്ഷരം ഉരിയാടാത്ത പിണറായി വിജയൻ ആരുടെ പക്ഷത്താണ്?ആ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തെത്താതിരിക്കാൻ പരിമാവധി കള്ളം പറഞ്ഞ പൊലീസ് ഉദ്യഗോസഥരെ തള്ളിപ്പറയാത്ത സിപിഎം ആരുടെ പക്ഷത്താണ്?