പെഹല്‍ഗാമിന്‍റെ വേദനയ്ക്ക് പകരംകുറിക്കുകയാണ് രാജ്യം. ഇതിനകം, കടുത്ത നയതന്ത്ര തല നടപടി സ്വീകരിച്ചു. നയതന്ത്ര ബന്ധം സമ്പൂര്‍ണ വിച്ഛദനത്തോളം എത്തി. എല്ലാ പാക് വീസകളും റദ്ദാക്കി, പാക്കിസ്ഥാന്‍റെ നാല് പ്രവിശ്യകളെ നനച്ചും ജീവിപ്പിച്ചും നിര്‍ത്തിയിരുന്നുന്ന സിന്ധുനദീജല കരാറും മരവിപ്പിച്ചു. വാഗാ–അട്ടാരി അതിര്‍ത്തി അടച്ചു. ഇനി സൈനിക നടപടിയെന്ന സൂചന നല്‍കി പടക്കപ്പലില്‍ ആയുധ പരീക്ഷണം. നാളെ കരസേനാ മേധാവിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം. ഇന്ത്യയെ മുറിപ്പെടുത്തിയവരെ, അതിന് പിന്നിലുള്ളവരെ, മുച്ചൂടും മടിച്ച് മണ്ണിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടേത് യുദ്ധപ്രഖ്യാപനമെന്ന് പാകിസ്ഥാന്‍. നിയന്ത്രണ രേഖ കടന്നെന്നാരോപിച്ച് ഒരു ബിഎസ്എഫ് ജവാനെ പഞ്ചാബില്‍ കസ്റ്റഡിയിലെടുത്ത് പാക് റേഞ്ചേഴ്സും, ഇന്ത്യയുമായുള്ള സമാധാന സന്ധിയായ ഷിംലാ കരാര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച് പാക് സര്‍ക്കാരും പ്രകോപനം തുടരുന്നു. ഈ വേള, രാജ്യ തലസ്ഥാനത്ത് അതിപ്രധാന സര്‍വകക്ഷിയോഗം നടക്കുന്നു. തിരിച്ചടിക്കണം എന്നതില്‍ രാജ്യം ഒറ്റക്കെട്ട്.. അതേ നേരത്ത്, പെഹല്‍ഗാമില്‍ ഇതിനകം സംഭവിച്ച സുരക്ഷാ വീഴ്ചയിലും ഇന്‍റലിജന്‍സ് വീഴ്ചയിലും കേന്ദ്രസര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റൂ എന്നും പ്രതിപക്ഷം. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– കളമൊരുങ്ങുമ്പോള്‍ കാണുന്നതെന്തെല്ലാം ? 

ENGLISH SUMMARY:

India has responded strongly to the Pahalgam terror attack with severe diplomatic actions, including revoking all Pakistani visas, suspending the Indus Waters Treaty, and closing the Wagah-Attari border. Amid rising tensions, military maneuvers hint at possible armed retaliation. Pakistan alleges a war-like posture and provocations, while opposition in India demands accountability for intelligence lapses. A high-level all-party meeting is underway in Delhi to discuss the nation's united response.