തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ‘മിന്നല്‍’ നിയമനം ആര്‍ക്കായി? പിന്നിലെന്ത്?

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ഭരണഘടന സ്ഥാപനമാണ്. തിരഞ്ഞെടുപ്പ് നടത്തിപ്പ് എന്ന സുപ്രധാന ചുമതല ഈ ജനാധിപത്യ രാജ്യത്ത് ആ കമ്മിഷന്‍ നിര്‍വഹിക്കുന്നു. എങ്കില്‍ അതിലെ നിയമനങ്ങള്‍ നൂറ് ശതമാനവും സുതാര്യവും മികവുറ്റതും ആകണമല്ലോ. ഇപ്പോഴിതാ കമ്മിഷനിലേക്ക് പുതുതായി ഈ മാസം നിയമിക്കപ്പെട്ട വ്യക്തിയുടെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ ഓടിയ മിന്നല്‍ വേഗത്തില്‍ സുപ്രീംകോടതി ചില സുപ്രധാന ചോദ്യങ്ങള്‍ ചോദിക്കുന്നു. കേന്ദ്രമന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്ന അരുണ്‍ഗോയല്‍ ഐഎഎസ് സ്വയം വിരമിക്കാന്‍ അപേക്ഷനല്‍കുന്നു. അതേസമയം ഇലക്ഷന്‍ കമ്മിഷണറായുള്ള ഒഴിവിലേക്ക് നിയമമന്ത്രാലയം വിജ്‍ഞാപനമിറങ്ങുന്നു. ഗോയല്‍ പട്ടികയില്‍ വരുന്നു. 24 മണിക്കൂര്‍പോലും സര്‍ക്കാര്‍ വകുപ്പുകളില്‍ സഞ്ചരിക്കാതെ കമ്മിഷണറായുള്ള നിയമനം രാഷ്ട്രപതിഭവനില്‍നിന്ന് വരുന്നു. ഇങ്ങനെ പറ്റുമോ എന്ന് കോടതി ചോദിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറയുന്നു, യാദൃശ്ചികമാകാം എന്ന്. ഓര്‍ക്കുക ഈ നിയമനത്തില്‍ കോടതി കണ്ണോടിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനങ്ങള്‍തന്നെ സുതാര്യമായ രീതിയില്‍ വേണം എന്ന ഹര്‍ജികള്‍ കോടതി പരിഗണിച്ചുകൊണ്ടിരിക്കുമ്പോഴാണ്. അപ്പോള്‍ അരുണ്‍ ഗോയല്‍ നിയമിക്കപ്പെട്ട വേഗം ന്യായമോ? തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനരീതി ഇങ്ങനെ മതിയോ?