ഈ മാസം 19ന് ഐശ്വര്യകേരളയാത്ര കൊല്ലത്ത് എത്തിയപ്പോളാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്‍ രമേശ് ചെന്നിത്തല ഗുരുതരമായ അഴിമതി ആരോപണം ഉന്നയിക്കുന്നത്. കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടു എന്നതാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ആദ്യം ഫിഷറീസ്, വ്യവസായ മന്ത്രിമാര്‍ ഇത് നിഷേധിച്ചെങ്കിലും പൊതുമേഖല സ്ഥാപനമായ കെഎസ്ഐഎന്‍സി അമേരിക്കന്‍ കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ച നീണ്ട വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ ഇഎംസിസി ഇന്‍റര്‍നാഷണലുമായു ഉണ്ടാക്കിയ ധാരണപത്രങ്ങളെല്ലാം സര്‍ക്കാര്‍ റദ്ദാക്കി. ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ ഒരു ഗൂഢാലോചനയുണ്ടെന്ന് തുടക്കംമുതല്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ഇന്ന് ഈ ഗൂഢാലോചന സിദ്ധാന്തം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളിസുരേന്ദ്രനും. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ഇഎംസിസി കരാറിന് പിന്നില്‍ പ്രതിപക്ഷ ഗൂഢാലോചനയോ?