മറക്കരുത് മരട്; മറഞ്ഞിരിക്കുന്ന അഴിമതിയുടെ പാഠവും

കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവില്ലാത്ത ആ കാഴ്ച അവസാനിച്ചു. ആര്‍പ്പുവിളിച്ചവരുണ്ടെങ്കിലും ഇനിയൊരിക്കലും കാണാനിട വരരുത് എന്ന് കൂടുതല്‍ പേരും ആഗ്രഹിച്ച കാഴ്ച. ചട്ടലംഘനം നടത്തി നിര്‍മിച്ച മരടിലെ 4 കെട്ടിട സമുച്ചയങ്ങള്‍ രണ്ടു ദിവസം കൊണ്ട് നിലംപരിശായി.  വലുപ്പമേറിയ ജെയിന്‍ കോറവ്‍ കോവും ഏറ്റവും പഴയ ഗോള്‍ഡന്‍ കായലോരവുമാണ് ഇന്ന് തകര്‍ത്തത്. ഒരു കൂട്ടം മനുഷ്യരുടെ കണ്ണീരിന് മുകളിലേക്കാണ് ഈ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പതിച്ചത്. ഇതോടെ തീരുന്നതല്ല മിഷന്‍ മരട്. 

അവശിഷ്ടങ്ങള്‍ പൂര്‍ണായി നീക്കി കായല്‍ തീരം പഴയപടിയാക്കണം. ചുറ്റുമുണ്ടായിരുന്ന നിര്‍മിതികള്‍ക്കൊന്നും ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം. മറ്റൊന്ന് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കമാണ്. ഇതിലെല്ലാം ഏറ്റവും പ്രധാനം തീരദേശപരിപാലന നിയമമടക്കം പരിസ്ഥിതി സംരക്ഷണത്തിനായി രാജ്യത്തുള്ള നിയമങ്ങള്‍ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തലാണ്. 

മരടില്‍ കണ്ടതുപോലെ എല്ലാം ഉദ്യോഗസ്ഥരാണ് ചെയ്തത് എന്നു പറഞ്ഞ് കയ്യൊഴിയുന്ന രാഷ്ട്രീയ നേതൃത്വമല്ല, മറിച്ച് അഴിമതിക്കും ചട്ടലംഘനത്തിനും കൂട്ടുനില്‍ക്കാത്ത നേതൃത്വത്തിനേ ഇത്തരം ദുരന്തകാഴ്ചകള്‍ ഇനിയില്ലെന്ന് ഉറപ്പിക്കാനാവൂ. മറക്കരുത് മരട്, കൗണ്ടര്‍ പോയന്‍റിലേക്ക് സ്വാഗതം.