എന്തുകൊണ്ടാണീ അക്രമമാര്‍ഗത്തിലേക്ക് സിപിഎം?

വി.ടി.ബല്‍റാമാണ് പ്രശ്നം. എകെജി എന്ന വലിയ കമ്യൂണിസ്റ്റിനെതിരെ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിലെ 90 ശതമാനം തള്ളിയെങ്കിലും ബല്‍റാം പിന്നോട്ടില്ല. മാപ്പുപറയില്ല,പ്രസ്താവന പിന്‍വലിക്കില്ല. എങ്കില്‍ നിലംതൊടാന്‍ സമ്മതിക്കില്ല തൃത്താല എംഎല്‍എയെ എന്നതാണ് സിപിഎം പ്രവര്‍ത്തകരുടെ നിലപാട്. അതാണിന്ന് കൂറ്റനാടിന് അടുത്ത് കണ്ടത്. ബല്‍റാം ഒരു പരിപാടിക്കെത്തും എന്നറിഞ്ഞ് രാവിലെ മുതല്‍ സിപിഎം പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നു. മുന്‍കൂട്ടി അറിഞ്ഞ് ബല്‍റാമിനൊപ്പമെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിരോധിക്കുന്നു. പിന്നെ കല്ലേറ്, ലാത്തിവീശല്‍. ഒരുമണിക്കൂറോളം തെരുവുയുദ്ധം. ബല്‍റാമിനെ ബഹിഷ്കരിക്കുമെന്ന ജനാധിപത്യ പ്രതിഷേധരൂപത്തില്‍നിന്ന് എന്തുകൊണ്ടാണീ അക്രമമാര്‍ഗത്തിലേക്ക് സിപിഎം? 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- ബല്‍റാമിന്റെ വാക്കുകള്‍ അംഗീകരിക്കുന്നില്ലെന്ന് ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടും അത് തിരുത്താത്ത ബല്‍റാം പാര്‍ട്ടി നിലപാടിന് കൊടുക്കുന്നത് പുല്ലുവില. തിരുത്തിക്കാന്‍ പറ്റാത്തത് പാര്‍ട്ടിയുടെ കഴിവുകേട്. എന്നുവച്ച് ഇഷ്ടമില്ലാത്തത് പറഞ്ഞ എതിരാളിയെ ബലപ്രയോഗംകൊണ്ട് നേരിടുന്നത് ഫാസിസ്റ്റ് ഭാഷതന്നെയാണ്. അതും സംഘപരിവാറിനെതിരെ ഇതേ ആക്ഷേപം രാജ്യമാകെ ഉന്നയിക്കുന്ന അതേ സിപിഎം. Return to index of stories...