സ്വകാര്യതയിലേക്കുള്ള നോട്ടം സമ്മതിക്കണോ?

ആധാര്‍ പാനുമായി ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് മുപ്പത്തിയൊന്നുവരെ നീട്ടി. മൂന്നാമത്തെ സമയം നീട്ടലാണ്. പക്ഷേ നീട്ടിവയ്ക്കപ്പെടുന്നു എന്നേയുള്ളൂ. ആ ഭീഷണി ഇല്ലാതാകുന്നില്ല. വ്യാപകമായി എതിര്‍ക്കപ്പെട്ടിട്ടും, സുപ്രിംകോടതി തന്നെ പലവട്ടം മറിച്ച് ഉത്തരവ് നല്‍കിയിട്ടും പൗരന്റെ സ്വകാര്യ വിവരങ്ങള്‍ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടാണ് ബി.ജെ.പി സര്‍ക്കാര്‍. ലോക്സഭയിലെ ഭൂരിപക്ഷം മാത്രം ഉപയോഗിച്ച്, രാജ്യസഭയെ ഇരുട്ടില്‍ നിര്‍ത്തി കൊണ്ടുവന്ന ഭേദഗതികളാണ് ജനങ്ങള്‍ക്കുമേല്‍ അന്ത്യശാസനങ്ങളായി പതിച്ചുകൊണ്ടിരിക്കുന്നത് എന്നും അറിയണം. ആധാറില്ലാത്തവനെ വഴിയാധാരമാക്കുന്ന ഭരണകൂടത്തിന് ജനാധിപത്യം കേവല അലങ്കാരം മാത്രം. അവരുടെ യഥാര്‍ഥ ലക്ഷ്യം സമഗ്രാധിപത്യമാണ്.